ഐസ്വാള്‍: കൊല്‍ക്കത്തയിലെ വമ്പന്മാരായ മോഹന്‍ ബഗാനെയും ഈസ്റ്റ് ബംഗാളിനെയും മിനര്‍വ പഞ്ചാബിനെയും അട്ടിമറിച്ച ഗോകുലം കേരള എഫ് സിക്ക് നിര്‍ണായക മത്സരത്തില്‍ തോല്‍വി. നിലവിലെ ചാമ്പ്യന്മാരായ ഐസ്വാള്‍ എഫ്സി ഐ ലീഗിലെ അവസാന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഗോകുലത്തെ തോല്‍പ്പിച്ചു.
ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ഐസ്വാള്‍ എഫ് സി ശക്തമായി തിരിച്ചുവരവിലൂടെയാണ് വിജയം പിടിച്ചെടുത്തത്. ലിയോണ്‍സ് രണ്ട് ഗോളും ലാല്ഖപുയിമാവിയ ഒരു ഗോളും നേടി. മുഹമ്മദ് അല്‍ അജ്മിയാണ് ഗോകുലത്തിനായി സ്കോര്‍ നേടിയത്.
ഐ ലീഗില്‍ ഈസീസണിലെ അവസാന മത്സരം കളിച്ച ഐസ്വാള്‍ പതിനെട്ടു മത്സരങ്ങളില്‍ 24 പോയിന്റുമായി നിലവില്‍ അഞ്ചാം സ്ഥാനത്താണ്. ഒരു മത്സരം കൂടി ശേഷിക്കുന്ന ഗോകുലത്തിന് 17 മത്സരങ്ങളില്‍ ഇരുപത്് പോയിന്റുണ്ട്.
തുടക്കത്തില്‍ ഐസ്വാള്‍ തകര്‍ത്തുകളിച്ചു.തുടരെ തുടരെ കോര്‍ണറുകള്‍ നേടിയെങ്കിലും ഗോള്‍ നേടാനായില്ല. ഒറ്റപ്പെട്ട നീക്കങ്ങളിലൂടെ ഐസ്വാളിന് തലവേദന സൃഷ്ടിച്ച ഗോകുലം 24-ാം മിനിറ്റില്‍ ഗോളും നേടി. കിസാക്കിന്റെ ഷോട്ട് ബോകസിനുള്ളില്‍ കിംകിമാന കൈകൊണ്ട് തടഞ്ഞതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത മുഹമ്മദ് അല്‍ അജ്മി അനായാസം ഐസ്വാള്‍ ഗോളിയെ കീഴ്പ്പെടുത്തി.
രണ്ടാം പകുതിയില്‍ ഐസ്വാള്‍ കളം നിറഞ്ഞുകളിച്ചു. അറുപതാം മിനിറ്റില്‍ ഗോള്‍ മടക്കി. ലിയോണ്സാണ് ഗോള്‍ നേടിയത്്. പതിനാല് മിനിറ്റുകള്‍ക്ക് ശേഷം ലിയോണ്‍സ് വീണ്ടും ഗോള്‍ വല ചലിപ്പിച്ചതോടെ ഐസ്വാള്‍ 2-1 ന് മുന്നിലായി. നാലു മിനിറ്റുകളള്ക്കുള്ളില് ലാല്ഖപുയിമാവിയ അവരുടെ മൂന്നാം ഗോളും നേടി.
ഈ വിജയത്തോടെ ഐസ്വാള്‍ അഞ്ചാം സ്ഥാനത്തെത്തി. അവസാന മത്സരത്തില്‍ ഷില്ലോങ് ലാജോങ് വിജയിച്ചാല്‍ മാത്രമെ ഐസ്വാളിന് അഞ്ചാം സ്ഥാനം നഷ്ടപ്പെടൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: