മലപ്പുറം: സിപിഎം-സിപിഐ ബന്ധം ശക്തിപ്പെടുത്തണമെന്ന സിപിഎം സംസ്ഥാന സമ്മേളന തീരുമാനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന് സിപിഐ സംസ്ഥാനസമ്മേളന വേദിയിലെത്തിയത്. പക്ഷെ കോണ്‍ഗ്രസ്സ് ബന്ധത്തെ ചൊല്ലിയുള്ള ഇരുവരുടെയും രൂക്ഷമായ വാക്പോരിലാണ് പിണറായി വിജയന് ഉദ്ഘാടനം ചെയ്ത’ഇടതുപക്ഷം-പ്രതീക്ഷകളും സാധ്യതകളും’ സെമിനാര്‍ അവസാനിച്ചത്.
കോണ്‍ഗ്രസ്സ് ബന്ധത്തിന്റെ പേരില്‍ ഏതെങ്കിലും പാര്‍ട്ടിയുടെ വാലായി നിന്ന് ജനപ്രതീക്ഷ തകര്‍ക്കരുതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പിണറായി ആഞ്ഞടിച്ചു. കോണ്‍ഗ്രസ്സുമായി ബന്ധമുണ്ടാക്കിയാല്‍ ജനങ്ങള്‍ക്ക് പാര്‍ട്ടിയോടുള്ള വിശ്വാസം നഷ്ടമാകും. ദേശീയ തലത്തില്‍ വര്‍ഗ്ഗീയതയ്ക്കെതിരെ പോരാട്ടം നടത്തിയുള്ള പാരമ്പര്യം കോണ്‍ഗ്രസ്സിനില്ല. യുപിയിലേയും ബീഹാറിലെയും തെരഞ്ഞെടുപ്പ് നല്കിയ പാഠം അതാണ്. ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസ്സിനോടൊപ്പം നിന്നിട്ടും ഗുജറാത്തില്‍ വിജയിക്കാനായില്ല. വര്‍ഗ്ഗീയ ശക്തികളോട് സമരസപ്പെടുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ്സ് മാറി. രാഷ്ട്രീയ വ്യക്തിത്വം മറന്ന് കോണ്‍ഗ്രസ്സുമായി ഏച്ചുകെട്ടല്‍ സംഖ്യമുണ്ടാക്കിയാല്‍ അത് ഇടത് പക്ഷത്തിന്തന്നെ തിരിച്ചടിയാകുമെന്നും പിണറായി തുറന്നടിച്ചു. അതേസമയം വര്‍ഗ്ഗീയതയോട് എതിര്‍പ്പുള്ള പ്രാദേശിക പാര്‍ട്ടികളെയും ഗ്രൂപ്പുകളെയും ഒപ്പം ചേര്‍ക്കണമെന്ന നിലപാട് പിണറായി ആവര്‍ത്തിച്ചു.
എന്നാല്‍ പിണറായിയുടെ വാദങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടി നല്കി. കേരളം മാത്രമല്ല ഇന്ത്യാ മഹാരാജ്യമെന്ന് പറഞ്ഞ കാനം, ഇടത്പക്ഷത്തോടൊപ്പം പ്രതീക്ഷയര്‍പ്പിച്ച് നില്ക്കുന്ന ജനങ്ങളെ നിരാശപ്പെടുത്തരുതെന്നും കൂട്ടിച്ചേര്‍ത്തു. സിദ്ധാന്തവും പ്രാവര്‍ത്തിക രാഷ്ട്രീയവും രണ്ടും വ്യത്യസ്തമാണെന്ന് കമ്മ്യൂണിസ്റ്റുകള്‍ മനസ്സിലാക്കണം. വര്‍ത്തമാനകാല രാഷ്ട്രീയത്തിനനുസരിച്ച് പ്രായോഗികതയില്‍ മാറ്റം വരുത്തണം. മുഖ്യശത്രുവിനെ നിശ്ചയിച്ചാല്‍ പോരാടാന്‍ വിശാല മുന്നണി ഐക്യം ഉണ്ടാക്കണം. ഇല്ലെങ്കില്‍ ലോകരാജ്യങ്ങളില്‍ പ്രസ്ഥാനത്തിന് നേരിട്ട അനുഭവം ഉണ്ടാകുമെന്നും കാനം ഓര്‍മ്മിപ്പിച്ചു. അതേസമയം സംസ്ഥാനതലത്തില്‍ ചെറിയ മുന്നണികളെ ഒപ്പം ചേര്‍ക്കുന്ന കാര്യത്തില്‍ കാനം മൗനം പാലിച്ചു.
സിപിഐ ദേശീയ ജനറല്‍സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി ഉള്‍പ്പെടെയുള്ളവര്‍ വേദിയിലിരിക്കെയായിരുന്നു ഇരുവരുടേയും വാക്പോര്. ഇരുപാര്‍ട്ടികളും തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തണമെന്നാണ് സിപിഎമ്മും സിപിഐയും പ്രവര്ത്തനറിപ്പോര്ട്ടിലൂടെ ആവശ്യപ്പെട്ടത്. പക്ഷെ ദേശീയതലത്തിലും സംസ്ഥാന തലത്തിലുമുള്ള മുന്നണി വികസനത്തില്‍ ഐക്യം കൊണ്ടുവരാന്‍ ഇരുവിഭാഗങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. ഇരുവരുടെയും പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ്സ് ബന്ധമെന്ന വിഷയത്തില്‍ മാത്രമാണ് ഐക്യം. ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്നുള്ള വ്യക്തമായ മുന്നറിയിപ്പു കൂടിയാണ് സിപിഐ ദേശീയ നേതൃത്വത്തിന് പിണറായി നില്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: