കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പുസ്തക-സാഹിത്യോത്സവമായ ‘കൃതി’ വമ്പന്‍ ധൂര്ത്താകുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിനെ (എസ്പിസിഎസ്) രക്ഷിയ്ക്കാനും പോഷിപ്പിക്കാനുമെന്ന പേരില്‍ നടത്തുന്ന മേളയ്ക്ക് മൂന്നു കോടിരൂപയാണ് പൊടിക്കുന്നത്. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ ഈ മേളയില്‍ സാമ്പത്തിക തിരിമറിയാണ് നടക്കുന്നതെന്ന് ആരോപണങ്ങളും ഉയര്‍ന്നുകഴിഞ്ഞു.
കൊച്ചി മറൈന്‍ ഡ്രൈവിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ പുസ്തകമേള. മാര്‍ച്ച് ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് സഹസ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന മേളയുടെ ലക്ഷ്യം എസ്പിസിഎസിന്റെ രക്ഷയാണ്. എല്ലാത്തരത്തിലും തകര്‍ന്ന ഈ സംഘത്തിന്റെ രക്ഷയ്ക്ക് ഇടതുപക്ഷ സര്‍ക്കാരുകള്‍ നടത്തുന്ന മൂന്നാമത്തെ ശ്രമമാണ്.
ഉദ്ദേശ്യശുദ്ധിയില്ലായ്മയും നടത്തിപ്പിലെ പിടിപ്പുകേടും മൂലം മുന്‍പദ്ധതികള്‍ പോലെ ഇതും ഫലവത്താകില്ലെന്നുറപ്പായി. ‘കൃതി’യുടെ നടത്തിപ്പിന് സര്‍ക്കാര്‍ തിരഞ്ഞെടുത്ത കമ്മിറ്റിയോഗങ്ങള്‍ പലഅംഗങ്ങളെയും അറിയിച്ചിട്ടില്ല. കൂടിയാലോചിച്ചിട്ടുമില്ല.
നായനാര്‍ മന്ത്രിസഭയില്‍ പിണറായി വിജയന് സഹകരണവകുപ്പ് മന്ത്രിയായിരിക്കെ എസ്പിസിഎസിന് ഒരു കോടി രൂപയാണ് പൊതു ഖജനാവില്‍നിന്ന് നല്‍കിയത്. അന്നത്തെ സെക്രട്ടറി പൂച്ചാലി ഗോപാലന്വഴി അന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളൊന്നും സംഘത്തെ രക്ഷിച്ചില്ല. ഒരുകോടി പോയ വഴി അറിയില്ല.
വി.എസ്. അച്യുതാനന്ദന് മന്ത്രിസഭയില്‍ സഹകരണ വകുപ്പു മന്ത്രിയായിരിക്കെ കെ. സുധാകരനും ഒരുകോടിയിലേറെ എസ്പിഎസ് രക്ഷിക്കാന്‍ ചെലവിട്ടു. സഹകരണ ബാങ്കുകളില്‍ പുസ്തക ലൈബ്രറികള്‍ തുറക്കാനായിരുന്നു പദ്ധതി. പഴയ പുസ്തകങ്ങള്‍ വാങ്ങിയവഴി പണം ചെലവിട്ടതല്ലാതെ പ്രവര്‍ത്തിക്കുന്ന ലൈബ്രറികള്‍ സഹകരണ ബാങ്കുകളിലില്ല. ഈ ധൂര്‍ത്തിന്റെ ‘മൂന്നാം എഡിഷ’നാണ്, ഇപ്പോള്‍ പുസ്തക-സാഹിത്യോത്സവത്തിന്റെ ‘ആദ്യ എഡിഷന്.’
ഒരു കോടി 90 ലക്ഷം രൂപയാണ് ഈ ഉത്സവത്തിന് ചെലവ്. ഒരു കുട്ടിക്ക് 250 രൂപയുടെ പുസ്തകക്കെട്ട് എന്ന തോതില്‍ ഒരുകോടിരൂപയുടെ പുസ്തകം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്. അങ്ങനെ ആകെ മൂന്നു കോടിരൂപയാണ് പൊടിക്കുന്നത്. ഉത്സവത്തിന്റെ നടത്തിപ്പ് സഹകരണ വകുപ്പ് ഇവന്റ് മാനേജ്മെന്റ്സ്ഥാപനങ്ങളെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഉത്സവത്തില്നിന്നുള്ള ആകെ വരുമാനം 183 വിവിധ സ്റ്റാളുകൡനിന്ന് 15,000 രൂപ വീതം കിട്ടുന്നതാണ്.
ചെലവിലാണ് വന്‍ ധൂര്‍ത്ത്. 120 ഇന്ത്യന്‍ എഴുത്തുകാരും ഇരുപതോളം വിദേശ എഴുത്തുകാരും പങ്കെടുക്കുന്നുണ്ട്. പ്രശസ്തരുടെ കലാ സാംസ്കാരിക പരിപാടികളും. മാര്‍ച്ച് 11 വരെയാണ് മറൈന്‍ ഡ്രൈവിലെ പരിപാടി. ഇവിടെ 450 അടി നീളവും 100 അടി വീതിയുമുള്ള, ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ ആഗോള നിലവാരമുള്ള എസി ഹാള്‍ തയ്യാറാക്കിയിട്ടുണ്ട്. ആറാം തീയതിമുതല്‍ ബോള്‍ഗാട്ടി പാലസില്‍ സാഹിത്യോത്സവം. അതിഥികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത്ര ദിവസം താമസിക്കാന്‍ ആഡംബര ഹോട്ടലുകളും യാത്രയ്ക്ക് വാഹനങ്ങളും തയ്യാറാണ്. പുസ്തക പ്രചാരണവും വില്‍പ്പനയും അവബോധം ഉണ്ടാക്കലുമാണ് എസ്പിസിഎസ്സിന്റെ രക്ഷയ്ക്ക് വേണ്ടതെങ്കില്‍ അതൊന്നുമില്ലെന്നാണ് വിമര്‍ശനങ്ങള്‍.
കേരളത്തില്‍ വിവിധ പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ തയ്യാറെടുക്കുന്ന മാര്‍ച്ച് മാസത്തില്‍ ഇത്തരമൊരു മേളയിലേക്ക് കുട്ടികളോ രക്ഷിതാക്കളോ എത്തുമോ എന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. പ്രതിദിനം 600 കുട്ടികള്‍ സന്ദര്‍ശിക്കുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതീക്ഷിച്ച;്ര സന്ദര്ശകരുണ്ടായില്ല. ‘കുട്ടികളെ പിടിക്കാന്‍’ പ്രത്യേക വാഹനസൗകര്യം ഒരുക്കി, സ്കൂളുകളില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. സ്റ്റാളുകളിലെ പുസ്തക പ്രസാധകര് വില്‍പ്പന എത്ര നടക്കുമെന്ന് ആശങ്ക പ്രകടിപ്പിക്കുന്നു.
ഇന്ത്യയില്‍ ഏറ്റവും വലിയ പുസ്തക മേള കൊല്‍ക്കത്തയിലേതാണ്. ദല്‍ഹി, ചെന്നൈ മേളകള്‍ പിന്നാലെ. ജയ്പൂര്‍ സാഹിത്യോത്സവമാണ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തം.കൊല്‍ക്കത്ത മേള അക്ഷരാര്‍ത്ഥത്തില്‍ ഉത്സവമാണ്. ഒരുപക്ഷേ ഏറ്റവും ആഡംബരത്തില്‍ നടക്കുന്ന ആ മേളയുടെ ചെലവ് പരമാവധി നാല്-നാലരക്കോടിരൂപയാണ്. ചെന്നൈ മേളയ്ക്ക് സര്‍ക്കാര്‍ ചെലവിടുന്നത് ഒരു കോടിരൂപയും. കേരള മേളയ്ക്ക് ചെലവിടാന്‍ നീക്കിവെച്ചിട്ടുള്ളത് 1.90 കോടി രൂപ!
കിളിമകള്‍ക്കു പകരം കാക്ക
സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി നടത്തുന്ന പുസ്തക-സാഹിത്യോത്സവത്തിന്റെ ലോഗോ ‘കാക്ക’യായത് വിമര്‍ശന വിധേയമാകുന്നു. മലയാള ഭാഷയുടെ പിതാവ് എഴുത്തച്ഛനാണ്. എഴുത്തച്ഛന്റെ കിളിപ്പാട്ട് പാടിച്ച കിളിമകളായ തത്തയെയാണ് ഭാഷയുടെയും ഭാഷാ പിതാവിന്റെയും പ്രതീകമായി പൊതുവേ അവതരിപ്പിക്കാറും. എഴുത്തച്ഛന്റെ ജനമദേശമായ മലപ്പുറം ജില്ലയിലെ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ വെക്കാന്‍ വിലക്കുണ്ടായപ്പോള്‍ പ്രതീകമായി സ്ഥാപിച്ചിരിക്കുന്നതും തത്തക്കിളിയെയാണ്.
എന്നാല്‍, ‘കൃതി’യില്‍ കാക്കയെയാണ്. കവി വൈലോപ്പിള്ളിയുടെ കാക്കയെന്ന കവിതയെ പ്രതീകവല്ക്കരിച്ചാണിതെന്നാണ് വ്യാഖ്യാനം. ഇതിനെതിരേ പ്രതിഷേധങ്ങളുണ്ട്. കിളിമകള്‍ക്ക് പകരം, ശുചിത്വ കേരളം പ്രചാരണത്തിന് ഒരിക്കല്‍ ഉപയോഗിച്ച് പ്രതീകവല്‍ക്കരിച്ച കാക്കയെ എന്തുകൊണ്ട് തിരഞ്ഞെടുത്തുവെന്നതിനു പിന്നില്‍ പല ദുരുദ്ദേശ്യങ്ങളുമുണ്ടെന്നാണ് വ്യാഖ്യാനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: