ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ സീമര്‍ വെങ്കിടേഷ് പ്രസാദ് ദേശീയ ജൂനിയര്‍ ക്രിക്കറ്റ് ടീം സെലക്ടര്‍ സ്ഥാനം രാജിവച്ചു. 30മാസത്തിലേറെയായി തുടരുന്ന സെലക്ടര്‍ പദവിയാണ് പ്രസാദ് ഒഴിഞ്ഞത്. ബിസിസിഐയുമായുള്ള നീരസമാണ് രാജി തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം.
സ്വകാര്യ ആവശ്യങ്ങള്‍ക്കായി മാറിനില്ക്കേണ്ടതുണ്ടെന്നു കാട്ടിയാണ് പ്രസാദ് രാജി വയ്ക്കുന്നതെന്നാണ് വിവരം. ഇതേക്കുറിച്ച് ഇതുവരെ അദ്ദേഹം പ്രതികരിച്ചിട്ടില്ല. അതേസമയം, രാജിയുടെ കാരണമെന്താണെന്ന് കൃത്യമായി അറിയില്ലെന്നും ഐപിഎല്‍ അടുത്തുവരുന്നതിനാല്‍ ഏതെങ്കിലും ടീമിനൊപ്പം ചേരാനായിരിക്കും അദ്ദേഹം രാജി വയ്ക്കുന്നതെന്നും മുതിര്‍ന്ന ബിസിസിഐ പ്രതിനിധി പറഞ്ഞു.
രാജിക്കാര്യത്തേക്കുറിച്ച് വ്യക്തമായി ഒന്നും അറിയില്ലെ ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സി.കെ. ഖന്നയും പറഞ്ഞു.2016ല്‍ ദേശീയ സീനിയര്‍ ടീം സെലക്ടര്‍ സ്ഥാനം പ്രസാദ് രാജിവച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ അദ്ദേഹത്തെ ജൂനിയര്‍ ടീമിന്റെ മുഖ്യ സെലക്ടറായി ബിസിസിഐ നിയമിക്കുകയായിരുന്നു.
അണ്ടര്‍-19 ലോകകപ്പിലെ ഇന്ത്യന്‍ വിജയത്തിനു പിന്നാലെയാണ് രാജിയെന്നതും ശ്രദ്ധേയമാണ്. അണ്ടര്‍-19 ലോകകപ്പ് ജയിച്ച ടീമിന്റെ സെലക്ടര്‍മാര്‍ക്ക് ബിസിസിഐ പാരിതോഷികം ഒന്നും നല്‍കിയിരുന്നില്ല. എന്നാല്‍ , സീനിയര്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് ചാമ്പ്യന്‍സ് ട്രോഫിയും ലോകകപ്പും നഷ്ടപ്പെട്ടിട്ടും അന്ന് സെലക്ടര്‍മാര്‍ക്ക് പാരിതോഷികം നകിയിരുന്നു.ഇതാണ് രാജിക്കു കാരണമായതെന്നും വിവരങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: