അഗര്‍ത്തല: മേഘാലയയില്‍ നിന്ന് ലഭിച്ച ആശ്വാസവാര്‍ത്ത ഒരു പക്ഷെ ത്രിപുരയില്‍ കോണ്‍ഗ്രസിനെ തുണച്ചില്ല. കോണ്‍ഗ്രസ് ത്രിപുരയില്‍ നാമവശേഷമായികൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകളാണ് അവസാന നിമിഷത്തില്‍ പുറത്തുവരുന്നത്. ത്രിപുരയിലെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് ത്രിപുരയില്‍ ഒരു സീറ്റു പോലും നേടാന്‍ കഴിഞ്ഞില്ലെന്നാണ് അവസാന ഫലസൂചനകളില്‍ നിന്ന് വ്യക്തമാകുന്നത്.
ത്രിപുരയില്‍ സിപിഎമ്മിനെ മറികടന്ന് ബിജെപി മുന്നേറുമ്പോള്‍ അക്കൗണ്ട് പോലും തുറക്കാനാകാതെ പൊരുതുകയാണ് കോണ്‍ഗ്രസ്. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 50 സീറ്റ് നേടി സിപിഎം അധികാരത്തിലെത്തിയപ്പോള്‍ പത്ത് വര്‍ഷക്കാലം സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസിന് കിട്ടിയത് വെറും പത്ത് സീറ്റുകള്‍ മാത്രമായിരുന്നു. എന്നാല്‍ ഇത്തവണ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ പോലും കോണ്‍ഗ്രസിന് സാധിച്ചില്ല
സംസ്ഥാനത്ത് നാമാവശേഷമായികൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് 59 സീറ്റുകളിലും ഇത്തവണ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും ത്രിപുര വിഭജിക്കുന്നത് തടയും തുടങ്ങിയ വാഗ്ദാനങ്ങളുമായാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ ഇത്തവണ നേരിട്ടത്. കോണ്‍ഗ്രസില്‍ നിന്നും ബിജെപി, തൃണമൂല്‍ അടക്കമുള്ള പാര്‍ട്ടികളിലേക്ക് പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോയതാണ് പാര്‍ട്ടിയ്ക്ക് സംസ്ഥാനത്ത് വെല്ലുവിളി ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: