തിരുവനന്തപുരം: ദേശീയ രാഷ്ട്രീയത്തില്‍ കമ്മ്യുണിസ്റ്റ്, കോണ്‍ഗ്രസ് പ്രസ്ഥാനങ്ങള്‍ അപ്രസക്തമാകുന്ന കാഴ്ചയാണ് ത്രിപുര തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ത്രിപുരയിലെ വിജയം വന്‍കിട കോര്പ്പറേറ്റേറുകളുടെ സാന്നിധ്യമാണെന്ന കോണ്‍ഗ്രസിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും കുമ്മനം തിരുവനന്തപുരത്ത് പറഞ്ഞു.
കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കല്ല ബിജെപിയെ വിജയിപ്പിച്ചത്. സിപിഎമ്മിന്റെ ജനവിരുദ്ധ നയമാണ് ത്രിപുരയില്‍ അധികാരം നഷ്ടപ്പെടാന്‍ കാരണമായത്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കോട്ടകള്‍ പൂര്‍ണമായി തകര്‍ക്കാന്‍ ബിജെപിയ്ക്ക് സാധിച്ചു. എന്‍ഡിഎ ഒരു ബദല്‍ രാഷ്ട്രീയമുന്നണിയായി മാറി. ഇത് കേരള രാഷ്ട്രീയത്തിലും പ്രതിഫലനം ഉണ്ടാക്കുമെന്നും കുമ്മനം പറഞ്ഞു.
കേന്ദ്രസര്‍ക്കാരും കോര്‍പറേറ്റുകളും തെരഞ്ഞെടുപ്പില്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് ജനങ്ങളെ അവഹേളിക്കുകയായിരുന്നു സിപിഎം ചെയ്തിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ള ജനങ്ങളുടെ അവിശ്വാസവും കോണ്‍ഗ്രസ് അപ്രസക്തമെന്നുള്ള ജനങ്ങളുടെ വിലയിരുത്തലുമാണ് ത്രിപുരയില്‍ കണ്ടത്. വരാനിരിക്കുന്ന വലിയ രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ ദിശാസൂചകമാണ് തെരഞ്ഞെടുപ്പ് ഫലം. കുമ്മനം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: