കൊച്ചി: ത്രിപുരയിലെ ബിജെപിയുടെ വിജയം വലിയ അത്ഭുതത്തോടെയാണ് പലരും അറിഞ്ഞത്. എക്സിറ്റ്പോള്‍ ഫലങ്ങളേയും മറികടന്ന് സിപിഎം തന്നെ നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും വിജയം നേടും എന്നായിരുന്നു പ്രതീക്ഷ. പക്ഷേ വ്യക്തമായ ലീഡു നില നേടിയിട്ടും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധിവിനൊപ്പം പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍ വിപ്ലവ് കുമാര്‍ ദേവ് ഇരുന്നു.
ബിജെപി ത്രിപുര സംസ്ഥാന അധ്യക്ഷന്‍ വിപ്ലവിന് അമിതാഹ്ലാദമില്ല, കാരണം ഇത് അദ്ദേഹം പണ്ടേ പറഞ്ഞതാണ്. രണ്ടു വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2016 സപ്തംമ്പര്‍ 24ന് ജന്മഭൂമിക്കു നല്കിയ അഭിമുഖത്തില്‍ വിപ്ലവ് ആത്മവിശ്വാസത്തോടെ പറഞ്ഞു, 2018ല്‍ ബിജെപി ത്രിപുര ഭരിക്കും. പിറ്റേന്ന് ഈ അഭിമുഖം പ്രസിദ്ധീകരിച്ചു. ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങകെടുക്കാന് കോഴിക്കോട്ട് എത്തിയപ്പോഴാണ് വിപ്ലവ് ജന്മഭൂമി ലേഖകനുമായി സംസാരിച്ചത്.
കൃത്യമായ വിശകലനത്തോടെയുള്ള പ്രഖ്യാപനമായിരുന്നു വിപ്ലവിന്റേത്. 2015ലും 2016ലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മുപ്പതു ശതമാനം വോട്ടു നേടിയതിന്റെ കരുത്തിലാണ് പാര്‍ട്ടി തന്ത്രങ്ങള്‍ മെനയുന്നതെന്നതാണ് രണ്ടു വര്‍ഷം മുമ്പ് വിപ്ലവ് പറഞ്ഞത്. കോണ്‍ഗ്രസിന്റെ ദുര്‍ബലമായ പ്രതിപക്ഷമാണ് സിപിഎമ്മിനെ ഇരുപത്തഞ്ചു വര്‍ഷം അധികാരത്തിലെത്തിച്ചത്. മണിക് സര്‍ക്കാരിന്റേത് ഊതിവീര്‍പ്പിച്ച പ്രതിച്ഛായയാണ്. അമ്പതു കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ പോലും ഹെലികോപ്റ്ററ#ില് കയറുന്ന മണിക് സര്‍ക്കാര്‍ ഇടത് അനുഭാവികളായ മാധ്യമ പ്രവര്‍ത്തരെ ഉപയോഗിച്ച് വീഴ്ടകള് മറച്ചു വെക്കുകയാണെന്നും വിപ്ലവ് ആ അഭിമുഖത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.
ത്രിപുര ഓരോ മേഖലയിലും നേരിടുന്ന തിരിച്ചടികളെക്കുറിച്ച് വിശദമായി പരാമര്‍ശിച്ച വിപ്ലവ് വെറും വിജയമല്ല രണ്ടു വര്‍ഷം മുമ്പ് പ്രവചിച്ചത്. ബിജെപി ഒറ്റക്ക് അധികാരത്തിലെത്തുമെന്നായിരുന്നു വിപ്ലവിന്റെ വാക്കുകള്‍. അതും യാഥാര്‍ഥ്യമായി. ഗോത്രമേഖല, യുവജനങ്ങള്‍, സ്ത്രീകള്‍ തുടങ്ങി ത്രിപുരയിലെ എല്ലാ മേഖലയിലും പാര്‍ട്ടി സ്വാധീനമുറപ്പിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ അന്നു പറഞ്ഞതും വെറുതെയല്ലെന്ന് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: