കൊച്ചി: സിപിഎം തോറ്റു. ഇനി ചോദ്യം സീതാറാം യെച്ചൂരി വിജയിക്കുമോ എന്നാണ്.
പൊതു തെരഞ്ഞെടുപ്പിന്റെ വീറും വാശിയുമായിരുന്ന ത്രിപുരയിലെ വോട്ടെണ്ണല്‍ ദിവസം. പ്രത്യേകിച്ച് കേരളത്തില്‍. സിപിഎം വിജയിക്കുമോ എന്നതായിരുന്നു ചോദ്യം.
ബിജെപിയും സിപിഎമ്മും നേര്‍ക്കുനേര്‍ പോരാടിയപ്പോള്‍ ഒന്നു വ്യക്തമായി- കാവിക്കുമുന്നില് ചുവപ്പിനു നില്ക്കക്കള്ളിയില്ല.
ത്രിപുരയില്‍ കള്ളവോട്ട്, ബൂത്ത് പിടുത്തം, വോട്ടിങ് യന്ത്രത്തിലെ കൃത്രിമം എല്ലാം സിപിഎം ആരോപിച്ചുകഴിഞ്ഞു. പതിവ് പോളിറ്റ്ബ്യൂറോ മീറ്റിങ് യോഗം കഴിഞ്ഞ് ദേശീയ നേതാക്കള്‍ പാര്‍ട്ടി ആസ്ഥാനത്തുനിന്നിറങ്ങി അപ്രത്യക്ഷരായി.
പോകുമ്പോള്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ അഭിപ്രായമറിയാന്‍ ശ്രമിച്ചു. അതിനകം വോട്ടെണ്ണല്‍ തുടങ്ങി, ത്രിപുരയില്‍ ബിജെപിയുടെ മുന്നേറ്റവാര്ത്ത പുറത്തുവന്നിരുന്നു. പ്രകാശ് കാരാട്ട് പറഞ്ഞത്, ‘ഞങ്ങള്‍ക്ക് നല്ല വിശ്വാസമുണ്ട്, ത്രിപുരയില്‍ സിപിഎം സര്‍ക്കാര്‍ രൂപീകരിക്കും,’എന്ന്. ‘ഈ പറയുന്നത് പോസ്റ്റല്‍ വോട്ടിന്റെ കണക്കാണ്, കാത്തിരിക്കുക’ എന്നായിരുന്നു ബൃന്ദ കാരാട്ട്. പാര്‍ട്ടി അദ്ധ്യക്ഷന്‍ സീതാറാം യെച്ചൂരി പ്രതികരിച്ചത് ‘ഫലം മുഴുവന്‍ വരട്ടെ’ എന്നും.
ത്രിപുരയില്‍ പാര്‍ട്ടി തോറ്റു, അതായത് പാര്‍ട്ടിലൈന്‍ തോറ്റു. ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനൊപ്പം ചേരണമെന്ന പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്, അതും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ നിലപാട്, പാര്‍ട്ടി തള്ളിക്കളയുകയായിരുന്നു. ആ പാര്‍ട്ടി നയമാണ് ത്രിപുരയില്‍ തോറ്റത്. അതോടെ പാര്‍ട്ടി തോറ്റു. ഇനി തള്ളിയ നയം സ്വീകരിപ്പിക്കാന് ഹൈദരാബാദ് സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറിക്ക് ആകുമോ എന്നതാണ് ചോദ്യം. അങ്ങനെ സീതാറാം യെച്ചൂരിക്ക് വിജയിക്കാന്‍ വഴിയൊരുക്കുമോ? സിപിഎമ്മിന് കോണ്‍ഗ്രസുമായി ചേരാമെന്ന് പാര്‍ട്ടി ഔദ്യോഗികമായി തീരുമാനിക്കുമോ? എങ്കില്‍ യെച്ചൂരിക്ക് വിജയിക്കാം., പാര്‍ട്ടിക്ക് എന്നന്നേക്കുമായി തോല്‍ക്കില്ലേ? കാത്തിരുന്നുതന്നെ കാണണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: