തൃശൂര്‍: ത്രിപുര തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന്റെ കണ്ണ് തുറപ്പിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ. യെച്ചൂരി തൃശൂര്‍ സമ്മേളനത്തില്‍ പറഞ്ഞ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള എന്നത് ത്രിപുര തെരഞ്ഞെടുപ്പ് ഫലത്തോടെ യാഥാര്‍ഥ്യമായെന്നും ഹസന് തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാലക്കാട് ആദിവാസി യുവാവ് മധുവിന്റെയും, സിപിഐക്കാര്‍ കൊലപ്പെടുത്തിയ ലീഗ് പ്രവര്‍ത്തകന്റെയും വീടുകള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി സ്വന്തം ജില്ലയില്‍, സ്വന്തം പാര്ട്ടിക്കാര് കൊലപ്പെടുത്തിയ ഷുഹൈബിന്റെ വീട് സന്ദര്‍ശിക്കാതിരുന്നത് കുറ്റബോധം കൊണ്ടാണ്. ഇതിനാലാണ് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത്. കെപിസിസി പ്രസിഡന്റ് നയിക്കുന്ന ‘ജനമോചന യാത്ര’ ഏപ്രില്‍ ഏഴിന് ആരംഭിക്കും.
ആലപ്പുഴ എഴുപുന്ന പഞ്ചായത്തില്‍ ദളിത് വിഭാഗത്തില്‍പെട്ട വനിതാ പഞ്ചായത്തംഗത്തിന് നേരെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവരുടെ നേതൃത്വത്തിലുണ്ടായ ആക്രമണത്തില്‍ എ.എം. ആരിഫ് എംഎല്‍എയ്ക്കും പങ്കുണ്ടെന്നും ഹസന് ആരോപിച്ചു. ഡിസിസി പ്രസിഡന്റ് ടി.എന്‍. പ്രതാപനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: