ആലപ്പുഴ: റേഷന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍നിന്ന് അര്‍ഹരായവര്‍ കൂട്ടത്തോടെ പുറത്താകുന്നു. ഈമാസം ആദ്യം അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള കാര്‍ഡ് പുതുക്കല്‍ നടപടികള്‍ ആരംഭിക്കും.
നിലവിലെ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതെങ്കിലും ഒരംഗം റേഷന്‍ കാര്‍ഡുമായി എത്തിയാല്‍ കാര്‍ഡ് പുതുക്കാനാകും. ഇതുമായി ബന്ധപ്പെട്ടു കുടുംബശ്രീ മുഖേന ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കിയപ്പോള്‍ അര്‍ഹതപ്പെട്ട നിരവധി പേര് പുറന്തള്ളപ്പെട്ടന്നാണു പരാതി.
വീടില്ലാത്തവരും പുറംപോക്കിലും വാടകവീടുകളിലും കഴിയുന്ന നിരവധി കുടുംബങ്ങളുമുണ്ട്. റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ഇത്തരക്കാര്‍ പദ്ധതിയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. മുപ്പതിനായിരം രൂപയാണു ചികിത്സാ സഹായമായി കാര്‍ഡുള്ള കുടുംബത്തിനു ലഭിക്കുന്നത്. അറുപതു വയസ് പൂര്‍ത്തിയായ അംഗത്തിന് മുപ്പതിനായിരം രൂപയുടെ അധിക ചികിത്സാ സഹായവും ലഭിക്കും.
അര്‍ബുദം, വൃക്ക, കരള്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, അപകടത്തെ തുടര്‍ന്നുണ്ടാവുന്ന ചികിത്സ എന്നിവയ്ക്ക് എഴുപതിനായിരം രൂപയും നല്‍കുന്നുണ്ട്. റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ഇത്തരം ആനുകൂല്യങ്ങള്‍ വലിയൊരു വിഭാഗത്തിന് നിഷേധിക്കപ്പെടുന്ന സ്ഥിതിയാണ്. വാടക വീടുകളിലും, പുറംപോക്കുകളിലും താമസിക്കുന്നവരെ ആധാര്‍ കാര്‍ഡ് മാനദണ്ഡമാക്കി പദ്ധതിയില്‍പ്പെടുത്തി ചികിത്സ സൗകര്യം ലഭ്യമാക്കണമെന്ന് ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: