കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ അഴുക്കില്‍നിന്ന് അഴകിലേക്ക് പദ്ധതിയുടെ ഭാഗമായി അഞ്ചരക്കണ്ടി പുഴയെ അറിയാന്‍ കുഞ്ഞിപ്പുഴയില്‍നിന്ന് മമ്മാക്കുന്ന് വരെ ഏഴ് കിലോമീറ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി തുടങ്ങിയവരങ്ങുന്ന സംഘം ബോട്ട് യാത്ര നടത്തി. അറവ് മാലിന്യം തള്ളാനുള്ള ഇടമല്ല പുഴകള്‍, നമ്മുടെ പുഴ നമ്മുടെ ജീവനാണ്, കേരളത്തിലെ പുഴകള്‍ മരിക്കുന്നു തുടങ്ങിയ സന്ദേശങ്ങളെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു അഞ്ചരക്കണ്ടി പുഴ സമ്മേളനത്തിന്റെ ഭാഗമായുള്ള യാത്ര. പുഴയിലെ മാലിന്യം തള്ളല്‍, മലിനീകരണം എന്നിവ അറിയാന്‍ വേണ്ടി നടത്തിയ യാത്രയില്‍ താരതമ്യേന മലിനമാക്കപ്പെടാത്ത നദിയുടെ കാഴ്ചകള്‍ ആഹ്ലാദം പകര്‍ന്നതായി പ്രസിഡന്റ് പറഞ്ഞു. അഞ്ച് വലിയ ബോട്ടുകളിലായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം നൂറോളം പേര് പുഴയിലും വിദ്യാര്‍ഥികളും നാട്ടുകാരുമടങ്ങുന്ന സംഘം സമാന്തരമായി കരയിലൂടെയും യാത്ര നടത്തി.
തുടര്‍ന്ന്, മമ്മാക്കുന്നില്‍ നടന്ന അഞ്ചരക്കണ്ടി പുഴ സമ്മേളനം കവി കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.പി ജയബാലന്‍, കെ.ശോഭ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി.മോഹനന്, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.ഹാബിസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ അബ്ദുല്‍ സമദ് പദ്ധതി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: