കണ്ണൂര്‍: ചൊവ്വ മഹാശിവക്ഷേത്രത്തിനെയും പുനരുദ്ധാരണ കമ്മറ്റിയെയും അപകീര്‍ത്തിപ്പെടുത്തുവാനും മാനഹാനി ഉണ്ടാക്കുവാനും ക്ഷേത്രത്തില്‍ നിരോധിക്കപ്പെട്ടതും അധികാരമില്ലാത്തവരുമായ അയ്യപ്പ ഭക്തസംഘത്തിന്റെ നേതൃത്വത്തില്‍ ഇരിക്കുന്ന ഭക്തകൂട്ടായ്മ ശ്രമിക്കുകയാണെന്ന് ക്ഷേത്രം ഭാരവാഹികള്‍. പുനരുദ്ധാരണ കമ്മറ്റിയുടെ പ്രവര്‍ത്തനത്തെ ഭക്തജനങ്ങളുടെ ഇടയില്‍ കരിതേച്ചുകാണിക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം. ക്ഷേത്രത്തില്‍ നടന്ന കോടി അര്‍ച്ചന എന്ന ശിവമഹായജ്ഞം വളരെ വിജയകരമായി നടന്നിരുന്നു.
യജ്ഞത്തിന്റെ മറവില്‍ വലിയ കുംഭകോണവും തട്ടിപ്പും നടന്നുവെന്ന് പറഞ്ഞ് ഭക്തകൂട്ടായ്മ വിജിലന്കോടതിയില് കേസ് കൊടുത്തിരുന്നുവെങ്കിലും പരാതി തള്ളിപ്പോകുകയായിരുന്നു. ഹൈക്കോടതിയില്‍ പരാതി കൊടുത്തപ്പോള്‍ ദേവസ്വം കമ്മീഷണര്‍ വിഷയത്തെ കുറിച്ച് സമഗ്രമായി അന്വേഷിച്ചുവെങ്കിലും ചില സാങ്കേതികത്വം ചൂണ്ടികാണിച്ചുവെന്നല്ലാതെ സാമ്പത്തിക അഴിമതിയൊന്നും കണ്ടുപിടിച്ചിരുന്നില്ല. കമ്മറ്റിയുടെ എല്ലാ നിര്‍മാണ പ്രവൃത്തികളും ദേവസ്വത്തിന്റെ കൃത്യമായ സൂക്ഷ്മനിരീക്ഷണത്തിലായിരുന്നു. കമ്മറ്റിക്കെതിരെയും ദേവസ്വത്തിനെതിരെയും 1997 മുതല്‍ തന്നെ ഈ ഭക്തകൂട്ടായ്മ മുനിസിഫ് കോടതി മുതല്‍ ഹൈക്കോടതി വരെ സ്ഥിരം കേസുകള്‍ കൊടുത്തുവരുന്നവരാണ്. ഇവരുടെ മുഴുവന്‍ കേസുകളും തള്ളിപോയിട്ടുമുണ്ട്. ക്ഷേത്രത്തില്‍ കോടി അര്‍ച്ചന നടത്തുവാന്‍ അനുവാദമുണ്ടായില്ലെന്ന ഇവരുടെ വാദവും തെറ്റാണ്. കോടി അര്‍ച്ചന നടത്തി 21 ലക്ഷം രൂപ കമ്മറ്റിക്കും 15 ലക്ഷം രൂപയോളം ദേവസ്വം കൗണ്ടറിലും മിച്ചം വന്നിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ വി.വി.പ്രേമരാജന്‍, എം. കെ.ബാലകൃഷ്ണന്, പി.കെ.മുരളീധരന്, എം.പി.രാജീവന്, പി.അശോകന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: