നമ്മള് ഈ ലേഖനത്തില്‍ മുമ്പു പരാമര്‍ശിച്ച നിരവധി ഹിന്ദുവിശ്വാസ പദ്ധതികളില്‍ ഒന്നാണ് വൈദികം. ജനനം തൊട്ട് മരണം വരെ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍, പലതരം യാഗങ്ങള്‍ തുടങ്ങിയവ അടങ്ങിയ വളരെ സങ്കീര്‍ണ്ണമായ ഒരു ജീവിതചര്യയാണ് വൈദികസാഹിത്യത്തില്‍ ഇന്നു കാണപ്പെടുന്നത്. ഈ ജീവിതക്രമത്തിന്റെ പ്രമാണഗ്രന്ഥം ആണ് വിശ്വപ്രസിദ്ധമായ വേദം. വാമൊഴിയായി തലമുറകളിലൂടെ കേട്ടുചൊല്ലി പഠിച്ച് (ശ്രുതി) ആണ് സഹസ്രാബ്ദങ്ങളോളം ഇതിനെ നമ്മുടെ പൂര്‍വികര്‍ നില നിര്‍ത്തിയത്. ലോകത്തെ ആദ്യസാഹിത്യ സൃഷ്ടിയായ ഈ ബൃഹത്കൃതിയെ, അതിന്റെ വലിപ്പം കൊണ്ടും, ഉള്ളടക്കം കൊണ്ടും, അതിനെ തെറ്റുകൂടാതെ നിലനിര്‍ത്താന്‍ സ്വീകരിച്ച രീതി കൊണ്ടും, അതിനോട് ഒരു വലിയ ജനസമൂഹം തലമുറകളായി പുലര്‍ത്തിയ കണിശമായ വിധേയത്വം കൊണ്ടും, ഒരു മഹാത്ഭുതമായി പല പണ്ഡിതന്മാരും കരുതുന്നു.
ഈ വേദസാഹിത്യത്തെ ഇന്നു കാണുന്ന തരത്തില്‍ സഞ്ചയിച്ചത്, വിശേഷരീതിയില്‍ ഗ്രഹിച്ചത്, വ്യസിച്ചത്, പരാശര മഹര്‍ഷിയുടെയും സത്യവതി (മത്സ്യഗന്ധി) എന്ന ധീവര കന്യകയുടെയും മകനായ ബാദരായണന്‍ (വേദവ്യാസന്) ആണ് എന്നാണ് ഐതിഹ്യം. വ്യാസോ ദ്വൈപായന: പാരാശര്യ: സത്യവതീസുത: എന്ന് അമരകോശം മഹേശ്വരടീകയില്‍ വേദവ്യാസ മഹര്‍ഷിയുടെ പേരുകളായി കൊടുത്തിരിക്കുന്നു. വ്യാസം വസിഷ്ഠനപ്താരം (നപ്താ= പൗത്രന്) ശക്തേ: പുത്രം അകല്മഷം. പരാശരാത്മജം വന്ദേ ശുകതാതം തപോനിധിം എന്ന ശ്ളോകവും പ്രസിദ്ധമാണല്ലോ. ഇദ്ദേഹത്തിന്റെ കാലമോ, ഈ സാഹിത്യത്തില്‍ കാണപ്പെടുന്ന മന്ത്ര (ഋക്കുകള്‍) ങ്ങളുടെ കാലമോ ഇന്നേ വരെ നിശ്ചയിക്കപ്പെട്ടിട്ടില്ല.
വേദരചനാകാലം ബാലഗംഗാധരതിലകന്‍ 4000 ബി.സി ആണെന്നു കണ്ടെത്തി. ഹാഗ് എന്ന പണ്ഡിതന് 2400 ബി.സി എന്നു പറഞ്ഞു. എല്ലാം ഊഹങ്ങള്‍ മാത്രം. മാക്സ്മുള്ളര്‍ പറഞ്ഞത് 1500 ബി. സിയില്‍ ആര്യന്മാരുടെ ആക്രമണം, 1200 ബി. സിയില്‍ അവര്‍ ഋഗ്വേദം രചിച്ചു എന്നാണ്. ബൈബിളില്‍ പറയുന്നത് അനുസരിച്ച് സൃഷ്ടി നടന്നത് ഒക്ടോബര്‍ 23, 4004 ബി. സിയിലും പ്രളയം ഉണ്ടായത് 2448 ബി. സിയിലുമാണ്. അതിന്റെ അടിസ്ഥാനത്തിലാണത്രേ മുള്ളര്‍ വേദരചനാകാലം നിര്‍ണ്ണയിച്ചത്. അക്കാര്യം മുള്ളറുടെ കാലത്ത് ആക്ടിങ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന ഡ്യൂക്ക് ഓഫ് ആര്‍ഗിലിന് എഴുതിയ കത്തില്‍ മാക്സ്മുള്ളര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
പക്ഷേ അവസാനകാലത്ത് മുള്ളര്‍ക്ക് ബ്രിട്ടീഷ്ഭരണകൂടത്തിനു വേണ്ടി താന്‍ ഇന്ത്യയെക്കുറിച്ച് പടച്ചുണ്ടാക്കിയ ആര്യ-ദ്രാവിഡവാദം, വേദകാലം മുതലായ കഥകളെല്ലാം വെറും കള്ളക്കഥകളാണെന്നു സമ്മതിക്കേണ്ടി വന്നു, തിരുത്തേണ്ടി വന്നു. മാക്സ്മുള്ളര്‍ എഴുതി- വേദമന്ത്രങ്ങള്‍ എഴുതപ്പെട്ടത് 1000- ത്തിലോ, 1500- ലോ, 2000-ത്തിലോ, അതോ 3000 ബി.സി യിലോ ഈ ലോകത്തെ ഒരു ശക്തിക്കും ഒരിക്കലും അതു നിര്‍ണ്ണയിക്കാനാകുകയില്ല. (എന്‍.എസ്.രാജാറാം, ദി ഹിന്ദു, 2002 ജനുവരി 22). സിന്ധു-സരസ്വതീ നാഗരികതയുടെ കാലം, ആധുനിക നിഗമനം അനുസരിച്ച,് 8000 ബി.സി. യ്ക്കും മുമ്പാകാമെന്നതാണ് എന്നു നാം കണ്ടു. അപ്പോള്‍ ഇതേവരെയുള്ള കാലനിര്‍ണ്ണയങ്ങളില്‍ തിരുത്തല്‍ കൂടിയേ തീരൂ.
ചതുര്‍വേദങ്ങളുടെ ഘടന- എ ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ ഫിലോസഫി എന്ന ദാസ്ഗുപ്തയുടെ പുസ്തകമാണ് ഈ വിവരണത്തിനു പ്രധാന അവലംബം. എഴുതപ്പെട്ട കാലം, ഭാഷ, ഉള്ളടക്കം എന്നിവയുടെ അടിസ്ഥാനത്തില്‍ ഗദ്യപദ്യസമ്മിശ്രമായ വേദസാഹിത്യത്തെ നാലായി തരംതിരിക്കാമെന്നു ദാസ്ഗുപ്ത ചൂണ്ടിക്കാണിക്കുന്നു. സംഹിതാ, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍ എന്നിവയാണവ.
സംഹിതകള്‍ ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്ന നാലെണ്ണമാണ്. ഇവയില്‍ ഋഗ്വേദം ഏറ്റവും പ്രാചീനമാണെന്നു കരുതുന്നു. സാമവേദത്തില്‍ എഴുപത്തിയഞ്ച് ഋക്കുകളൊഴികെ ബാക്കി എല്ലാം ഋഗ്വേദത്തില്‍ നിന്നുമെടുത്തതാണ്. ചില നിശ്ചിതരീതികളില്‍ മന്ത്രങ്ങളെ ആലപിക്കാനുള്ള വിധികളാണ് സാമവേദത്തില്‍ പ്രധാനമായും ഉള്ളത്.
യജുര്‍വേദത്തിലാകട്ടെ ഋഗ്വേദത്തിലെ മന്ത്രങ്ങള്‍ കൂടാതെ ഗദ്യരൂപത്തിലുള്ള നിരവധി കാര്യങ്ങള്‍ കാണപ്പെടുന്നു. സാമവേദത്തിലെ മന്ത്രങ്ങളുടെ അടുക്ക് സോമയാഗത്തില്‍ അവയുടെ സ്ഥാനം, പ്രയോഗം എന്നിവയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ യജുര്‍വേദത്തില്‍ ഇവയെ അടുക്കിയിരിക്കുന്നത് വിവിധതരം യാഗങ്ങളില്‍ ഇവ എങ്ങിനെ പ്രയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് യജുര്‍ (യജുസ്സ്=യാഗം) വേദമെന്ന പേരു വന്നു. ഋഗ്വേദത്തില്‍ ദേവതാക്രമത്തിലാണ് (ആദ്യം അഗ്നിയുടേത്, പിന്നെ ഇന്ദ്രന്റേത് എന്ന തരത്തില്‍) മന്ത്രങ്ങളെ അടുക്കിയിരിക്കുന്നത്.
നാലാമത്തേതായ അഥര്‍വവേദം ഇന്നു കാണുന്ന തരത്തില്‍ രൂപപ്പെട്ടത് ഋഗ്വേദം ഉണ്ടായി വളരെ കാലം കഴിഞ്ഞതിനു ശേഷമാണ് എന്നാണ് ദാസ്ഗുപ്ത പറയുന്നത്. അഥര്‍വ വേദത്തിന്റെ ഉള്ളടക്കം സൂചിപ്പിക്കുന്നത് ഋഗ്വേദത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്ന കാലത്തേക്കാള്‍ പ്രാചീനമായ ഏതോ കാലത്തെയാണ് എന്നാണ് പ്രൊഫസര്‍ മാക്ഡൊണലിന്റെ അഭിപ്രായം. മാക്ഡൊണല്‍ പറയുന്നത്- താരതമ്യേന പരിഷ്കൃതരായ പുരോഹിതര്‍ വിഭാവനം ചെയ്ത ഉയര്‍ന്ന നിലവാരമുള്ള ദേവതകളെയാണ് പ്രധാനമായും ഋഗ്വേദം അവതരിപ്പിക്കുന്നത്. അഥര്‍വ വേദത്തിലെ മുഖ്യഗ്രന്ഥഭാഗത്ത് ആസുരമായ മന്ത്രവാദ ക്രിയകള്‍ക്കാണ് ഊന്നല്‍. ഇത് അതിപ്രാചീനകാലത്തെ സമൂഹത്തിന്റെ താഴ്ന്ന തട്ടില്‍ ഉള്ള ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്നവയാവണം. ഈ രണ്ടു വേദങ്ങളും ഇത്തരത്തില്‍ പരസ്പര പൂരകങ്ങളായി കാണപ്പെടുന്നതിനാല്‍ നാലു വേദങ്ങളില്‍ വെച്ച് ഇവയാണ് മുഖ്യം- എന്നാണ്.
(തുടരും)
നാളെ: ബ്രാഹ്മണങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: