അട്ടപ്പാടി: മോഷണക്കുറ്റം ചുമത്തി നാട്ടുകാര്‍ മർദ്ദിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. മരണ സമയത്ത് മധുവിന്റെ ശരീരത്തില്‍ അന്‍പതിലധികം മുറിവുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 24നാണ് മധുവിന്റെ പോസ്റ്റുമോര്‍ട്ടം നടന്നത്.
സംഭവം നടന്ന അന്ന് മാത്രമല്ല, മരണത്തിന് രണ്ട് ദിവസം മുന്‍പും മധുവിന് മര്‍ദ്ദമനമേറ്റിട്ടുണ്ട് എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നുണ്ട്. മരിച്ച ദിവസം മര്‍ദനമേറ്റുണ്ടായത് മുപ്പതോളം മുറിവുകള്‍. രണ്ട് ദിവസത്തെ പഴക്കമുള്ള ഇരുപതോളം മുറിവുകളും മധുവിന്റെ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തലയ്ക്കേറ്റ അടിയാണ് മധുവിന്റെ മരണകാരണമായത് എന്ന വിവരം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.
മധുവിന്റെ തലയ്ക്ക് പിന്നില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. അത് മുന്‍പ് എപ്പോഴെങ്കിലും വീഴ്ചയിലോ മറ്റോ സംഭവിച്ചിട്ടുള്ളതല്ല, മറിച്ച് തലയ്ക്ക് ശക്തമായ അടിയേറ്റപ്പോള്‍ സംഭവിച്ചതാണ്. അക്രമികള്‍ മധുവിന്റെ തലയ്ക്ക് അടിക്കുകയോ തല ചുമരില്‍ ഇടിപ്പിക്കുകയോ ചവിട്ടേറ്റ് വീഴുമ്പോൾ തല കല്ലില്‍ ഇടിക്കുകയോ ചെയ്തതാകാമെന്നാണ് നിഗമനം. ഇതാണ് മധുവിന്റെ മരണത്തിലേക്ക് നയിച്ച കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആള്‍ക്കൂട്ടത്തിന്റെ മര്‍ദനത്തില്‍ മധുവിന്റെ വാരിയെല്ല് ഒടിഞ്ഞിട്ടുണ്ട്. വടി കൊണ്ടുള്ള അടിയേറ്റാണ് വാരിയെല്ല് ഒടിഞ്ഞിരിക്കുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്.
കള്ളനെന്ന് ആരോപിച്ചായിരുന്നു മധുവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. രണ്ട് ദിവസം മുന്‍പും മധു ആക്രമിക്കപ്പെട്ടിരുന്നു എന്ന കണ്ടെത്തലിനെ കുറിച്ച് പോലീസ് വിശദമായി അന്വേഷണം നടത്തുമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: