ന്യൂദൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി നേടിയ ചരിത്രവിജയത്തെ ഏറെ പ്രശംസിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പദ്ധതികളും ദേശീയ അധ്യക്ഷൻ അമിത് ഷായുടെ സംഘടനാ പ്രവർത്തനത്തിലുള്ള മികവുമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ വിജയത്തിന് കാരണമെന്ന് യോഗി വ്യക്തമാക്കി. കശ്മീർ മുതൽ കന്യാകുമാരിവരെ ബിജെപി ഭരിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാഗാലാൻഡ്, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചതിനുശേഷം ലക്നൗവിലെ ബിജെപി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വികസന സ്വപ്നങ്ങളെ പൂർത്തീകരിക്കാൻ ബിജെപിക്ക് കഴിയും-യോഗി പറഞ്ഞു. സ്വാതന്ത്ര്യം നേടിയതിനുശേഷം ആദ്യമായിട്ടാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ദേശീയമുഖ്യധാരയിലേക്ക് കടന്നുവരാൻ സാധിച്ചതെന്നും അതിന്റെ ഗുണങ്ങൾ ലഭ്യമാക്കാൻ സാധിക്കുമെന്നും യോഗി വ്യക്തമാക്കി.
ഇനി താമര വിരിയാൻ പോകുന്നത് കർണാടകത്തിലും കേരളത്തിലും പശ്ചിമബംഗാളിലുമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ വികസപദ്ധതികൾക്കും അമിത് ഷായുടെ മികച്ച മാർഗ നിർദ്ദേശങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു. യുപിയിലെ ഗോരഖ്പുർ, ഫുല്പുർ മണ്ഡലങ്ങളിൽ നടക്കാൻ പോകുന്ന ബൈ ഇലക്ഷനുകളിൽ ബിജെപി വിജയം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: