തലശ്ശേരി: ചക്കരക്കല്ലില്‍ ക്യാമ്പ് ചെയ്യുന്ന ഗ്ലോബല്‍ സര്‍ക്കസിലെ ഏതാനും കലാകാരന്മാരും മാനേജ്മെന്റും തമ്മില്‍ നിലനിന്നിരുന്ന ശമ്പള കുടിശ്ശിക തര്‍ക്കം സര്‍ക്കസ് എംപ്ലോയീസ് യൂനിയന്‍ പ്രസിഡണ്ട് സി.സി.അശോക് കുമാറിന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പിലെത്തി. കരാര്‍ അനുസരിച്ച് കലാകുടുംബത്തില്പ്പെട്ട മൂന്ന് ഭാര്യ ഭര്ത്താക്കന്മാര്ക്ക് കുടിശ്ശിക സംഖ്യയില്‍ 40,000 രൂപ വീതം അഡ്വാന്‍സായി വിതരണം ചെയ്തു.
ബാക്കി സംഖ്യ സപ്തംബര്‍ 25 നകം നല്‍കാനും തീരുമാനമായി. ചര്‍ച്ചയില്‍ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് ഉടമ ഒതയോത്ത് ഷരിത്ത്, ഷിനില്‍, യൂനിയന്‍ പ്രസിഡണ്ട് സി.സി.അശോക്കുമാര്, ട്രഷറര്‍ ഇ.രവീന്ദ്രന് എന്നിവര്‍ സംബന്ധിച്ചു. സര്‍ക്കസിലെ ഫഌയിംഗ് ട്രപ്പീസ് കലാകാരന്മായ രാഹുല്‍ ശ്രേഷ്ട, ഭാര്യ മന്ദിര ശ്രേഷ്ട, രഞ്ജിത്ത് റോഗ്ഗര്‍, ഭാര്യ പി.പി.മോഹിനി റോം, ശശി ചൗധരി, ഭാര്യ രേഷ്മാ ചൗധരി എന്നിവര്‍ക്കാണ് ശമ്പള കുടിശ്ശിക അനുവദിച്ചത്. കഴിഞ്ഞ കുറെ മാസങ്ങളായി കൃത്യമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഗ്ലോബല്‍ സര്‍ക്കസിലെ ഒമ്പതോളം കലാകാരന്മാര് കഴിഞ്ഞ ദിവസം തലശ്ശേരിയിലെത്തി ജീവിത പ്രയാസങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെയും യൂണിയനെയും അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: