കൊല്‍ക്കത്ത: ത്രിപുരയിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസുമായി തന്ത്രപരമായി സഖ്യം ഉണ്ടാക്കണമെന്ന ആവശ്യം സിപിഎമ്മില്‍ ശക്തമാവുന്നു. ഈ സാഹചര്യത്തിലാണ് അടുത്തമാസം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി കോണ്‍ഗ്രസ് സഖ്യത്തിനായുള്ള മുറവിളി ഉയരുന്നത്.
കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയെ രക്ഷിക്കാന്‍ ശരിയായ നിലപാടെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. സിപിഎമ്മിന്റെ 25 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ചരിത്രവിജയമാണ് ബിജെപി നേടിയത്.
ത്രിപുരയിലെ പരാജയത്തിന് ശേഷം ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യമാണ് പാര്‍ട്ടി നേരിടുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ഹന്നന്‍ മോള പറഞ്ഞു. പുതിയവഴി കണ്ടെത്തേണ്ടതിന്റെ സമ്മര്ദ്ദത്തിലാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുമായി നീക്കുപോക്കുകളാകാമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കരട് പ്രമേയം ജനുവരി 21ന് നടന്ന കേന്ദ്രകമ്മറ്റി വോട്ടിനിട്ട് തള്ളിയിരുന്നു.
എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കുകള്‍ വേണമെന്ന കരട് പ്രമേയം ശക്തമായിത്തന്നെ അടുത്തമാസം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുവാനാണ് സാധ്യത. പാര്‍ട്ടി എല്ലാ വശങ്ങളും ചര്‍ച്ചചെയ്യുമെന്ന് മറ്റൊരു പോളിറ്റ് ബ്യൂറോ അംഗമായ മുഹമ്മദ് സലിം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: