ആലപ്പുഴ: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ ഈ മാസം അവസാനത്തോടെ അടച്ചൂപൂട്ടാനുളള ഉത്തരവ് വിദ്യാഭ്യാസ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് കേരളാ പ്രൈവറ്റ് സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എ.ആര്. സുരേന്ദ്രന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജില്ലയില്‍ 180ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടേണ്ടിവരിക. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. അദ്ധ്യാപകരും അനദ്ധ്യാപകരും അടക്കം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും.
വിദ്യാഭ്യാസത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവയാണ് ബഹുഭൂരിപക്ഷം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും. സര്‍ക്കാര്‍ പറയുന്ന മാനദണ്ഡങ്ങള്‍ പ്രകാരം എല്ലാ സൗകര്യങ്ങളും ഒരുക്കിയെങ്കിലും എന്‍ഒസി നല്കാന് തയ്യാറാകുന്നില്ല.
പല തവണ അപേക്ഷ നല്‍കിയെങ്കിലും നിരുത്തരവാദപരമായ നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നത്. ഇതിനെതിരെ സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
ജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍, കെ.ബി. രാജന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: