ആലപ്പുഴ: അനധികൃത അറവുശാലകളില്‍ നിന്നുള്ള മലിനജലം റോഡുകളെ ദുര്ഗന്ധത്തിലാക്കുന്നു. ആലപ്പുഴ നഗരസഭയുടെ കീഴിലെ അറവുശാലയില്‍ കശാപ്പ് നടക്കാതായതോടെയാണ് വിവിധ ഭാഗങ്ങളില്‍ അനധികൃത കശാപ്പ് വ്യാപകമായത്.
ഇവിടെ നിന്നുള്ള അവശിഷ്ടങ്ങള്‍ നഗരസഭ ഏര്‍പ്പെടുത്തിയ ഏജന്‍സി ശേഖരിക്കുന്നുണ്ടെങ്കിലും കശാപ്പ് ശാലയിലെ രക്തവും വെള്ളവും റോഡിലേക്കാണ് ഒഴുക്കുന്നത്.മലിനജലം റോഡില്‍ ഒഴുകിക്കിടക്കുന്ന ഭാഗങ്ങളിലൂടെ മൂക്കുപൊത്തിയാണ് നഗരവാസികള്‍ സഞ്ചരിക്കുന്നത്. ഇറച്ചി അവശിഷ്ടങ്ങള്‍ കിടക്കുന്നിടത്ത് നായശല്യവും കൂടും. ഇക്കാര്യം നഗരസഭാധികൃതരെ ധരിപ്പിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
അറവുശാലയില്ലാത്ത നഗരസഭാ പരിധിയില്‍ മൃഗങ്ങളെ കശാപ്പു ചെയ്യുന്നത് സുപ്രീംകോടതി ഉത്തരവിലൂടെ തടഞ്ഞിരുന്നു. വെറ്ററിനറി ഡോക്ടര്‍ പരിശോധിച്ച് വെറ്ററിനറി ഇന്‍സ്പെക്ടര്‍മാരുടെ സാന്നിദ്ധ്യത്തില്‍ അറവുനടത്തി മാംസം ഭക്ഷ്യയോഗ്യമാണെന്ന് സീല്‍ പതിച്ച ശേഷമേ വില്പന നടത്താവൂ എന്നതാണ് നിയമം. ഇതൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല. നഗരസഭയുടെ ആധുനിക അറവുശാല പ്രവര്‍ത്തനമാരംഭിക്കുമെന്ന പ്രഖ്യാപനം പാഴ്വാക്കായി മാറുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: