കോട്ടയം: പൊന്തന്‍പുഴ വനം സ്വകാര്യ വ്യക്തികള്‍ക്ക് ലഭിക്കുന്നതിന് സര്‍ക്കാര്‍ ശ്രമിച്ചെന്ന ആരോപണം എല്‍ഡിഎഫ് സര്‍ക്കാരിന് പുതിയ പ്രതിസന്ധിയാകുന്നു. ഹൈക്കോടതിയില്‍ കേസ് പരാജയപ്പെടാന്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും ആരോപണവുമായി രംഗത്തുവന്നിരുന്നു. പ്രശ്നത്തില്‍ ശക്തമായ സമരപരിപാടികളുമായി ബിജെപിയും രംഗത്തെത്തിയതോടെ വനഭൂമി വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാകും. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഞായറാഴ്ച പൊന്തന്പുഴയില് എത്തിയിരുന്നു. വനഭൂമി പ്രശ്നം സിപിഐക്കെതിരെയുള്ള ആയുധമാക്കാനാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നീക്കം. കാനത്തിനും വനം മന്ത്രിക്കുമെതിരെ അഴിമതി ആരോപണം ഉന്നയിച്ചാണ് അവര്‍ അതിന് തുടക്കം കുറിച്ചത്.
കോട്ടയം പത്തനംതിട്ട അതിര്‍ത്തിയിലെ വനമേഖലയായ പൊന്തന്‍പുഴ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നത് സംബന്ധിച്ച കേസ് തോറ്റു കൊടുക്കാന്‍ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും വനംമന്ത്രി കെ. രാജുവും ഏഴ് കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗം സ്റ്റീഫന്‍ ജോര്‍ജിന്റെ ആരോപണം.
എല്‍ഡിഎഫ് പ്രവേശത്തിന് തടസ്സമായി നില്ക്കുന്ന സിപിഐയെ പ്രതിക്കൂട്ടിലാക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരമായിട്ടാണ് മാണി വിഭാഗം ഈ വിവാദത്തെ കാണുന്നത്. ഈ നീക്കത്തിന് സിപിഎമ്മിന്റെ പിന്തുണയുണ്ടെന്നും ആരോപണമുണ്ട്. സിപിഐ സംസ്ഥാന സമ്മേളനം നടക്കുന്ന വേളയിലാണ് ആരോപണം ഉയര്‍ന്നതെന്നതും ശ്രദ്ധേയമാണ്. ഭരണത്തില്‍ നിരന്തരം പ്രതിസന്ധി സൃഷ്ടിക്കുന്ന സിപിഐക്ക് തടയിടാന്‍ ഈ നീക്കം സിപിഎമ്മിന്റെ കണക്കുകൂട്ടല്‍.
എഴായിരത്തോളം ഏക്കര്‍ വനഭൂമിയില്‍ സര്‍ക്കാരിനുള്ള അവകാശം ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധിയോടെ നഷ്ടപ്പെട്ടിരിക്കുകയാണ്. പൊന്തന്‍പുഴ വനത്തില്‍ സര്‍ക്കാരിന് അവകാശമില്ല എന്ന വിധി വന്നതോടെ വനത്തിനു ചുറ്റും താമസിക്കുന്ന ആയിരക്കണക്കിന് കര്‍ഷകരുടെ പട്ടയ സ്വപ്നങ്ങളും വെറുതെയായി.
വനത്തിനു ചുറ്റുമുള്ള ജനവാസ കേന്ദ്രങ്ങളായ മുക്കട, ആലപ്ര, പ്ലാച്ചേരി, ചാരുവേലി, പൊന്തന്‍പുഴ, ചുങ്കപ്പാറ, പെരുമ്പെട്ടി, പുളിക്കപ്പാറ, മേലേല്‍കവല തുടങ്ങിയ സ്ഥലങ്ങളില്‍ പട്ടയത്തിന് കാത്തിരിക്കുന്ന ആയിരക്കണക്കിന് കര്‍ഷകരെയും കോടതിവിധി ബാധിക്കും. ഇവര്‍ക്ക് 2005 ലെ യുഡിഎഫ് സര്‍ക്കാര്‍ കൈവശരേഖ നല്‍കിയിരുന്നു. അഞ്ഞൂറില്‍പ്പരം ഭൂരഹിത കുടുംബങ്ങളാണ് പൊന്തന്‍പുഴ വനമേഖലയില്‍ താമസിക്കുന്നത്.
1980ലെ കേന്ദ്ര വനസംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് 1996ല്‍ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് കേസ്സിലെ സുപ്രീംകോടതി വിധിയും, 2003ലെ ഇഎഫ്എല്‍ ആക്ടും, 1971ലെ കേരള ഫോറസ്റ്റ് വെസ്റ്റിങ് ആന്‍ഡ് അസൈന്മെന്റ് ആക്ടും, പൊന്തന്‍പുഴ വനവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിന് അനുകൂലമായ 1991ലെ ഹൈക്കോടതി വിധിയും കോടതിയില്‍ ഹാജരാക്കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകന് ദയനീയമായി പരാജയപ്പെട്ടത് ദുരൂഹമാണെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: