കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സെ ന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രി ന്റിങ് ആന്‍ഡ് ട്രെയിനിങ് (സി- ആപ്റ്റ്) അടച്ചുപൂട്ടല്‍ ഭീഷണിയില്‍. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും അച്ചടി ജോലികളാണ് സി- ആപ്റ്റില്‍ ചെയ്തിരുന്നത്.
എന്നാല്‍ യന്ത്രങ്ങളും സാങ്കേതിക വിദ്യയും ആധുനീകരിക്കാത്തതു മൂലം സി- ആപ്റ്റ് വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഏറ്റുമാനൂര്‍ വേദഗിരിക്ക് സമീപം ഹൈടെക് പ്രിന്റിങ് യൂണിറ്റ് സ്ഥാപിക്കാന്‍ വ്യവസായ വകുപ്പിന്റെ സ്ഥലം കണ്ടെത്തിയെങ്കിലും സി- ആപ്റ്റിലെ ചില തൊഴിലാളി നേതാക്കളുടെ സ്വാര്‍ത്ഥ താല്‍പ്പര്യവും മാനേജ്മെന്റിന്റെ അനങ്ങാപ്പാറ നയവും കാരണം കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പദ്ധതി സമര്‍പ്പിച്ചുമില്ല.
1984-ല്‍ കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വല്‍ ആന്‍ഡ് റിപ്രോഗ്രാഫിക് സെന്റര്‍ എന്ന പേരിലാണ് സിആപ്റ്റ് പ്രവര്‍ത്തനം തുടങ്ങിയത്. സി- ആപ്റ്റിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ സ്വന്തമായി അച്ചടി യൂണിറ്റുകളും ഓഫീസ് സമുച്ചയവുമുണ്ട്. ഇതു കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 10 കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. സെന്ററുകള്‍ മിക്കവയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകളും സൗജന്യമായി വിട്ടുനല്‍കിയ കെട്ടിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഇതുമൂലം വാടകയും ലാഭമാണ്. എന്നാ ല്‍ ആധുനിക സാങ്കേതിക വിദ്യയില്ലാത്തതിനാല് സര്‍ക്കാരിന്റെ അച്ചടി ജോലികള്‍ വരെ നഷ്ടപ്പെടുകയാണ്.
സി- ആപ്റ്റിനെ ആധുനീകരിക്കാന്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ശ്രദ്ധക്ഷണിക്കലിന് മറുപടിയായി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നവീകരണ ജോലികള്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയും ചില തൊഴിലാളി നേതാക്കളുടെ സ്വാര്‍ത്ഥ താല്‍പ്പര്യവുമാണ് നവീകരണം തടസ്സപ്പെടുത്തുന്നതെന്നാണ് ആക്ഷേപം. സ്ഥിരമായി മാനേജിങ് ഡയറക്ടറില്ലാത്തത് മറ്റൊരു പ്രശ്നം.
സംസ്ഥാന ഭാഗ്യക്കുറിയുടെ അച്ചടി സി- ആപ്റ്റിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ ലോട്ടറി വകുപ്പ് യന്ത്രങ്ങള്‍ വാങ്ങാന്‍ ഫണ്ട് ലഭ്യമാക്കിയെങ്കിലും സര്‍ക്കാരിന്റെയും മാനേജ്മെന്റിന്റെയും കെടുകാര്യസ്ഥത മൂലം ഇതൊന്നും നടപ്പായില്ല. സി- ആപ്റ്റിന് ജോലികള്‍ നല്‍കാതെ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് പ്രവൃത്തികള്‍ നല്കി കമ്മീഷന് പറ്റുന്ന ഒരു സംഘം സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നതായും ആക്ഷേപമുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ പാഠപുസ്തകങ്ങളുടെ അച്ചടി ഉള്‍പ്പെടെയുള്ളവ കെബിപിഎസ് ഇപ്പോള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് നല്‍കുന്നത്. സി- ആപ്റ്റില്‍ 500ല്‍ അധികം ജീവനക്കാരാണുള്ളത്. ഇതില്‍ നൂറോളം പേര് വിവിധ വകുപ്പുകളില്‍ ഡെപ്യൂട്ടേഷനിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: