കല്‍പ്പറ്റ: അച്ഛനും പെണ്മക്കള്ക്കുമെതിരെ കല്‍പ്പറ്റയില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ സദാചാര ഗുണ്ടായിസം. കല്‍പ്പറ്റ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് രാത്രി ബസ് കാത്തുനില്‍ക്കുകയായിരുന്ന ഇവരെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.
ഫെബ്രുവരി 28 ന് രാത്രിയായിരുന്നു സംഭവം. ബെംഗളൂരുവിലേക്ക് പോകാനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് അനന്തവീര തിയേറ്ററിന് സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലിരിക്കുമ്പോഴാണ് മുട്ടില്‍ അമ്പുകുത്തി പാറയില്‍ സുരേഷ് ബാബുവിനും മക്കള്‍ക്കും നേരെ കൈയേറ്റശ്രമമുണ്ടായത്. റോഡിന്റെ എതിര്‍ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാരില്‍ ചിലര്‍ ഇവരുടെ സമീപത്തെത്തി ചോദ്യം ചെയ്തതായും സുരേഷ് ബാബു പറഞ്ഞു.
ഡിഗ്രിക്കും ഏഴാം ക്ലാസ്സിലും പഠിക്കുന്ന പെണ്മക്കളാണ് സുരേഷ്ബാബുവിനൊപ്പം ഉണ്ടായിരുന്നത്. ചോദ്യം ചെയ്തവരോട് മക്കളാണെന്ന് പറഞ്ഞിട്ടും അപമര്യാദയായി പെരുമാറുകയായിരുന്നു.
മക്കളാണെന്ന് പറഞ്ഞിട്ടും അതിനുള്ള തെളിവും ഏഴോളം വരുന്ന ഓട്ടോ ഡ്രൈവര്‍മാരുടെ സംഘം ആവശ്യപ്പെട്ടു. സുരേഷ്ബാബുവിനെ തോളില്‍ പിടിച്ചു തള്ളിതായും പരാതിയുണ്ട്. ഇതുകണ്ട് മക്കള്‍ നിലവിളിച്ചിട്ടും ഡ്രൈവര്‍മാര്‍ പിന്മാറാന് തയ്യാറായില്ല.
പിന്നീട് വനിതാ സെല്ലിലേക്കും നിര്‍ഭയയിലേക്കും വിളിച്ചറിയിച്ച് ബസ് വന്നശേഷം മൂവരും യാത്ര തുടരുകയായിരുന്നു. ബെംഗളൂരുവില്‍നിന്നും തിരിച്ചെത്തിയ ശേഷം ശനിയാഴ്ചയാണ് സുരേഷ് ബാബു പോലീസില്‍ പരാതി നല്‍കിയത്. കല്‍പ്പറ്റ പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: