ഏറ്റുമാനൂര്‍: ഭാരത് പ്രെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിന്റെ നൈപുണ്യ വികസന കേന്ദ്രം ഏറ്റുമാനൂരില്‍ വരുന്നു. ഏറ്റുമാനൂര്‍ ഐടിഐ കാമ്പസില്‍ നിന്ന് വിട്ടു നല്കിയ എട്ടേക്കര്‍ സ്ഥലത്താണ് സ്ഥാപനം വരുന്നത്.ഒരു വര്‍ഷം ആയിരം കുട്ടികള്‍ക്ക് പഠിച്ചിറങ്ങാനാകും.
പദ്ധതിയുടെ ലാന്‍ഡ് ലീസ് എഗ്രിമെന്റ് സുരേഷ് കുറുപ്പ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ കളക്ടര്‍ ഡോ. ബി. എസ്. തിരുമേനിയും കൊച്ചിന് റിഫൈനറി എക്സിക്യുട്ടിവ് ഡയറക്ടര്‍ പ്രസാദ് കെ പണിക്കരും ചേര്‍ന്ന് ഒപ്പിട്ടു. കളക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ ജില്ലാ പോലീസ് മേധാവി വി എം മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍, ബിപിസിഎല്‍ ചീഫ് ജനറല്‍ മാനേജര്‍ എസ് സോമശേഖര്‍, ചീഫ് ജനറല്‍ മാനേജര്‍ (എച്ച് ആര്) എം വി പ്രഭാകരന്, ജനറല്‍ മാനേജര്‍ ജോര്‍ജ് തോമസ് എന്നിവര്‍ പങ്കെടുത്തു. 20ഓളം വിവിധതരം നൈപുണ്യവികസന കോഴ്സുകളാണ് ഏറ്റുമാനൂരില്‍ സ്ഥാപിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിഭാവനം ചെയ്യുന്നത്. നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പറേഷനാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്.
റസിഡന്‍ഷ്യല്‍ കോഴ്സുകളായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് താമസസൗകര്യമുണ്ടാകും. സ്മാര്‍ട്ട് ക്ലാസ്റൂമുകളും പുതിയ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ പൂര്‍ണ സജജമായ വര്‍ക്ക് ഷോപ്പുകളും ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടാകും. 1,50,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുളള കെട്ടിടത്തിന്റെ നിര്‍മ്മാണം ജൂണില്‍ ആരംഭിച്ച് ഒന്‍പത് മാസത്തിനകം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: