കുറവിലങ്ങാട്: ജില്ലയില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 55 വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാലയങ്ങള്‍ പൂട്ടാന്‍ മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇവയുടെ പ്രവര്‍ത്തനം ഉടന്‍ അവസാനിപ്പിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതോടെ ഈ വിദ്യാലയങ്ങളില്‍ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും ജോലി നോക്കുന്ന അദ്ധ്യാപകരും ആശങ്കയിലായി.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ പേരിലാണ് അണ്‍എയ്ഡഡ് വിദ്യാലയങ്ങളെ കൂട്ടത്തോടെ പൂട്ടാന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്.
അദ്ധ്യായന വര്‍ഷത്തിന്റെ അവസാന നാളുകളില്‍ അടിയന്തരമായി ഉത്തരവ് ഇറങ്ങിയതാണ് രക്ഷിതാക്കളെ ആശങ്കയിലാക്കുന്നത്. വാര്‍ഷിക പരീക്ഷ സ്കൂളുകളില്‍ തുടങ്ങാന്‍ പോകുന്നതേയുളളു. ഈ സാഹചര്യത്തില്‍ സ്കൂളുകളില്‍ അടച്ചു പൂട്ടണമെന്ന ഉത്തരവ് രക്ഷിതാക്കള്‍ക്ക് ഇടിതീയായി.
അടച്ചുപൂട്ടുന്ന വിദ്യാലയങ്ങളിലെ കുട്ടികള്‍ അടുത്ത അദ്ധ്യാനവര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലോ അംഗീകാരമുള്ള അണ് എയ്ഡഡ് വിദ്യാലയങ്ങളിലോ പ്രവേശനം നേടണം. സ്കൂള്‍ പ്രവേശനമടക്കമുളള കാര്യങ്ങള്‍ ആധാറും സമ്പൂര്‍ണ്ണയുമായി ബന്ധപ്പെട്ട് ചെയ്യുന്നതിനാല്‍ ടിസിയില്ലെങ്കിലും പ്രവേശനം ലഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു.
സ്കൂളുകള്‍ പൂട്ടാനുള്ള ഉത്തരവിനെതിരെ ചില മാനേജുമെന്റുകള്‍ ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്.
കൂടാതെ സര്‍ക്കാരിനെയും സമീപിക്കുന്നുണ്ട്. പൂട്ടാന്‍ ഉത്തരവിട്ട സ്കൂളുകളില്‍ ചിലത് പത്ത് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: