ന്യൂദല്‍ഹി: ത്രിപുരയില്‍ സിപിഎമ്മിനേറ്റത് കനത്ത പ്രഹരമെന്ന് കണക്കുകള്‍. കാല്‍നൂറ്റാണ്ട് ഭരണത്തിലിരുന്ന സംസ്ഥാനത്ത് മോദി തരംഗത്തില്‍ 21 ശതമാനം വോട്ടും 33 സീറ്റും പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 64 ശതമാനം വോട്ടാണ് സിപിഎമ്മിന് ലഭിച്ചത്. ഇത്തവണ 42.7 ശതമാനമായി കുറഞ്ഞു. 21 ശതമാനം വോട്ടുകള്‍ ബിജെപിയിലേക്കും സഖ്യക്ഷിയായ ഐപിഎഫ്ടിയിലേക്കും ഒഴുകി. അനുഭാവി വോട്ടുകള്‍ മാത്രമല്ല, ഉറച്ച കേഡര്‍ വോട്ടുകളും ചോര്‍ന്നെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. സംഘടനാ സംവിധാനം പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
തിരിച്ചടി സംബന്ധിച്ച് അണികളെ ബോധ്യപ്പെടുത്താന്‍ സിപിഎം വിയര്‍ക്കുകയാണ്. പരാജയം താല്‍ക്കാലികമാണെന്നും തിരിച്ചുവരുമെന്നും പറയുന്നത് പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. കോണ്‍ഗ്രസ് വോട്ടുകളാണ് ബിജെപിയുടെ ജയത്തിനിടയാക്കിയതെന്നാണ് പ്രചാരണം. ഇതിന് 2013ലെ കണക്കുകളെയാണ് കൂട്ടുപിടിക്കുന്നത്. അന്ന് 48.11 ശതമാനം വോട്ട് ലഭിച്ചെന്നും ഇത്തവണ 5.41 ശതമാനത്തിന്റെ മാത്രം കുറവാണുള്ളതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. 2014ലെ കണക്കുകള്‍ മറച്ചുവെച്ചാണ് ഈ ന്യായീകരണം. അങ്ങനെയെങ്കില്‍പ്പോലും 49 സീറ്റ് പതിനാറായി കുറഞ്ഞതെങ്ങനെയെന്ന ചോദ്യത്തിന് മറുപടിയുമില്ല. കോണ്‍ഗ്രസ്സും തൃണമൂല്‍ കോണ്‍ഗ്രസ്സും തെരഞ്ഞെടുപ്പിന് മുന്‍പേ അപ്രസക്തരായിരുന്നു. 15.20 ശതമാനം വോട്ടാണ് 2014ല്‍ കോണ്‍ഗ്രസ്സിന് ലഭിച്ചത്. ഇത്തവണ ഇത് 1.8 ശതമാനത്തിലൊതുങ്ങി. അപ്പോഴും കൂടുതല്‍ വോട്ടുകള്‍ ചോര്‍ന്നത് സിപിഎമ്മില്‍നിന്നാണ്.
2014ല്‍ 5.70 ശതമാനം വോട്ടുണ്ടായിരുന്ന ബിജെപി 43 ശതമാനത്തിലെത്തി. സഖ്യകക്ഷിയായ ഐപിഎഫ്ടി (7.5 ശതമാനം)യുടെ വോട്ടും ചേരുമ്പോള്‍ ഭരണമുന്നണിക്ക് 50.5 ശതമാനം വോട്ടാകും. അതായത് പകുതിയിലേറെ വോട്ടുകള്‍. ഐപിഎഫ്ടിക്ക് കഴിഞ്ഞ തവണ ഒരു ശതമാനത്തില്‍ താഴെയാണ് വോട്ടുണ്ടായിരുന്നത്. ഭരണ-സിപിഎം വിരുദ്ധ വികാരം എത്രത്തോളം ശക്തമായിരുന്നുവെന്നതിന്റെ തെളിവാണിത്. വോട്ടെണ്ണലിനിടെ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പലതവണ പിന്നിലായിരുന്നു. ആദിവാസികളും പാര്‍ട്ടിയെ കയ്യൊഴിഞ്ഞു. 2013ല്‍ ഇരുപത് ആദിവാസി സംവരണ സീറ്റുകള്‍ തൂത്തുവാരിയ സിപിഎമ്മിന് ഇത്തവണ ലഭിച്ചത് രണ്ടെണ്ണം മാത്രം. ഉപമുഖ്യമന്ത്രിയും ആദിവാസി നേതാവുമായ അഖോരി ദെബ്ബര്മന് ഏഴായിരത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്. ബധര്ഗട്ട് സീറ്റ് നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയിറക്കിയ രാജ്യസഭാ സ്ഥാനാര്‍ത്ഥി ജര്‍ണാദാസ് വൈദ്യ അയ്യായിരത്തിലേറെ വോട്ടുകള്‍ക്ക് ബിജെപിയോട് പരാജയപ്പെട്ടു. മുഖ്യമന്ത്രി ഉള്‍പ്പെടെ 12 മന്ത്രിമാര്‍ മത്സരിച്ചതില്‍ അഞ്ച് പേര് തോറ്റു.
ബംഗാളാകുമോ ത്രിപുര
ബംഗാളില്‍ ഭരണം നഷ്ടപ്പെട്ടതിന് ശേഷമുണ്ടായ സാഹചര്യങ്ങളാണ് ത്രിപുരയില്‍ സിപിഎമ്മിനെ ആശങ്കയിലാഴ്ത്തുന്നത്. സംഘടനാപരമായും സാമ്പത്തികമായും പാര്‍ട്ടി തകര്‍ന്നടിഞ്ഞു. ബിജെപി മുഖ്യപ്രതിപക്ഷമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. മടങ്ങിവരവിനുള്ള സൂചനകളൊന്നും ബംഗാളിലില്ല. ത്രിപുരയിലെ അടിത്തറയിളക്കിയ തോല്‍വി ഇതേ അവസ്ഥക്കിടയാക്കുമോയെന്നാണ് പാര്‍ട്ടിയുടെ ഭയം. ബിജെപിയാണ് ഭരണത്തിലെന്നതും തിരിച്ചടിയാണ്. പത്തിലേറെ പ്രവര്‍ത്തകരെയാണ് സിപിഎം കൊലപ്പെടുത്തിയത്. അഴിമതി ആരോപണങ്ങളില്‍ അന്വേഷണമുണ്ടാവുമെന്നും സിപിഎം കണക്കുകൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: