മുംബൈ: രാജ്യത്തെ വിവിധ കമ്പനികള്‍ ജീനക്കാരില്‍ നിന്നും ഈടാക്കിയ 3200 കോടിയുടെ ആദായനികുതി വെട്ടിപ്പ് കണ്ടെത്തി.2017 ഏപ്രില്‍ മുതല്‍ 2017 മാര്‍ച്ച് വരെയുളള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. മൂന്ന് മാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണിത്. ഇത് കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വഞ്ചന,ക്രിമിനല്‍ വിശ്വാസ വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരവും കേസെടുക്കാം.
ആദായ നികുതി അടയ്ക്കാന്‍ ബാദ്ധ്യതയുള്ള ജോലിക്കാരില്‍ നിന്ന് ശമ്പളം നല്കുമ്പോള് തന്നെ കമ്പനികള്‍ നികുതി പിടിക്കുന്ന സമ്പ്രദായത്തിലാണ് ക്രമക്കേട് നടത്തിയത് . ഇങ്ങനെ പിടിച്ച നികുതി മാസം അവസാനിച്ച് ഏഴു ദിവസത്തിനകം സര്‍ക്കാരില്‍ അടയ്ക്കണം. ഇത് ചെയ്യാതെ പണം വീണ്ടും കമ്പനിക്കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെതിരെയാണ് ഇപ്പോള്‍ നടപടി.
അതേസമയം ആദായ നികുതി നിയമം അനുസരിച്ച് നിയമ നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ചില കമ്പനി മേധാവികള്‍ അറസ്റ്റിലാകുമെന്നും സൂചനയുണ്ട് . ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് തുക പിഴയുള്‍പ്പെടെ തിരിച്ചടച്ച് നടപടിയില്‍ നിന്ന് ഒഴിവാകാനുള്ള ശ്രമത്തിലാണ് മിക്ക കമ്പനികളും.
നൂറു കോടിയോളം രൂപ വകമാറ്റി ചെലവഴിച്ച പ്രമുഖ കമ്പനിക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെ ഒരു ഉന്നത രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുള്ള നിര്‍മാണ മേഖലയിലെ ഒരു കമ്പനി ഇത്തരത്തില്‍ 100 കോടി വെട്ടിച്ചതായും ആദായ നികുതി വകുപ്പ് കണ്ടെത്തി. സിനിമാ നിര്‍മാണ കമ്പനികള്‍, സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ എന്നിവയും നികുതി വെട്ടിപ്പ് നടത്തിയവരില്‍പെടുന്നു. തുറമുഖ വികസന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു അടിസ്ഥാന സൗകര്യ വികസന കമ്പനി 14 കോടിയുടെ വെട്ടിപ്പാണ് നടത്തിയത്. ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കമ്പനി 11 കോടിയും വെട്ടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: