പത്തനാപുരം: തലവൂരില്‍ യുവാവ് മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ മൂന്ന് പേരെ കുന്നിക്കോട് പോലീസ് അറസ്റ്റില്‍ ചെയ്തു. ആരംപുന്ന ശ്രീജിത്ത് വിലാസത്തില്‍ ശ്രീജിത്ത് (19), സുധീഷ് ഭവനില്‍ സുനില്‍ (24), സുധീഷ് ഭവനില്‍ സുധീഷ് ( 28) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കേസില്‍ ഒളിവില്‍ കഴിയുന്ന ഒന്നും രണ്ടും പ്രതികളായ ആരംപുന്ന സ്വദേശികളായ സുദര്ശനന്, മധു എന്നിവര്‍ ഉടന്‍ പിടിയിലാകുമെന്ന് കുന്നിക്കോട് എസ്.ഐ: ഗോപകുമാര്‍ പറഞ്ഞു.
തലവൂര്‍ അരിങ്ങട പാറവിള കോളനിയില്‍ മണിക്കുട്ടന് (24) കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചത്. പുനലൂര്‍ ആരംപുന്നയില്‍ വച്ച് നടന്ന അടിപിടിയില്‍ മണിക്കുട്ടന് മര്‍ദ്ദനമേറ്റിരുന്നു. സമീപവാസിയായ സുഹൃത്താണ് മണിക്കുട്ടനെ ആരംപുന്നയില്‍ കൊണ്ടുപോയത് സംഘര്‍ഷത്തെ തുടര്‍ന്ന് മര്‍ദനമേറ്റ് വഴിയില്‍ കിടന്ന മണിക്കുട്ടനെ പോലീസ് എത്തിയാണ് പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായും ആക്ഷേപമുണ്ട്.
വീട്ടില്‍ തിരിച്ചെത്തിയ മണിക്കുട്ടന് വ്യാഴാഴ്ച ശാരീരിക വിഷമതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മര്‍ദനം മൂലമുണ്ടായ ക്ഷതമാണ് മരണകാരണമെന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഡോക്ടര്‍ക്കെതിരെ പരാതി നല്‍കാനാണ് ഇവരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: