ന്യൂദല്‍ഹി:കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായി ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതിക്കും ഭര്‍ത്താവിനും ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. പ്രത്യേക കോടതി ജഡ് ജി അരവിന്ദ് കുമാറാണ് രണ്ട് ലക്ഷം രൂപയുടെ ആള് ജാമ്യത്തില്‍ മിസയ്ക്കും ഭര്‍ത്താവിനും ജാമ്യം അനുവദിച്ചത്. സമാന തുകയുടെ ജാമ്യവസ്തു സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇരുവരും അനുമതിയില്ലാതെ രാജ്യം വിട്ട് പുറത്തു പോകരുതെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
ജാമ്യം നല്‍കുന്നത് എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് എതിര്‍ത്തെങ്കിലും കോടതി അനുവദിച്ചില്ല. ഇരുവരും ‘വളരെ ഗുരുതരമായ’ സാമ്ബത്തിക കുറ്റകൃത്യം നടത്തിയവരാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് കോടതിയില്‍ അറിയിച്ചു. ഈ സ്ഥാനത്തു പ്രവര്‍ത്തിക്കുന്നവര്‍ ഇത്തരം ഗുരുതര കുറ്റകൃത്യം ചെയ്യുന്നതു രാജ്യത്തിനെതിരാണെന്നും എന്‍ഫോഴ്സിനുവേണ്ടി ഹാജരായ അതുല്‍ ത്രിപാഠി അറിയിച്ചു.
കോടികളുടെ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് മിസയുടെ ദല്‍ഹിയിലെ ഫാം ഹൗസ് അടക്കം എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരുന്നു. ഇവരുടെ വീടുകളില്‍ 2017 ജൂലായ് എട്ടിന് കേന്ദ്ര ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: