കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഭക്തരോട് മോശമായി പെരുമാറുന്നെന്ന പരാതി ഗൗരവമുള്ളതാണെന്നും ദേവസ്വവും സംസ്ഥാന സര്‍ക്കാരും ഇതില്‍ സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി. കൊച്ചി കടവന്ത്ര സ്വദേശിനി എസ്. മീര നല്കിയ ഹര്‍ജിയിലാണ് ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
2017 ഡിസംബര്‍ 11 ന് ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം നടത്തുന്നതിനിടെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ അവഹേളിച്ചെന്നാരോപിച്ചാണ് ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഭക്തരെ അവഹേളിക്കുന്നത് തടയണം, ക്ഷേത്രത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കുന്ന തരത്തില്‍ മാന്യമായി പെരുമാറുന്ന ഹിന്ദുക്കളെ ഗാര്‍ഡുമാരായി നിയോഗിക്കണം, സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡും നെയിം പ്ലേറ്റും ഏര്‍പ്പെടുത്തണം, തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ളത്.
ഭക്തരുടെ മേല്‍ അതിക്രമം ആരോപിക്കുന്ന മറ്റൊരു ഹര്‍ജി ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ഡിജിപിയെയും തൃശൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടിനെയും ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തു. തുടര്‍ന്ന് ഇവര്‍ക്കെല്ലാം നോട്ടീസ് നല്‍കാനും നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: