കൊച്ചി: എസ്എന്‍ഡിപി യോഗത്തിന്റെ മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസം കൂടി ഹൈക്കോടതി അനുവദിച്ചു. കേസ് റദ്ദാക്കാന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കമുള്ളവര്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ നടപടി.
ഇന്നലെ ഹര്‍ജി പരിഗണനയ്ക്കെടുത്തപ്പോള്‍ കേസ് ഡയറി പരിശോധിച്ചെങ്കിലും ആരോപണ വിധേയരെ കേസില്‍ ഉള്‍പ്പെടുത്താനുള്ള തെളിവൊന്നും കണ്ടെത്താനായില്ലെന്ന് കോടതി വാക്കാല്‍ പറഞ്ഞു. അതേസമയം അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതിനായി പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചെന്നും വിജിലന്‍സിനു വേണ്ടി ഹാജരായ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.
പുതിയ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പും ഹാജരാക്കി. തുടര്‍ന്നാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരുമാസം കൂടി സമയം നല്‍കിയത്. പരാതിക്കാരനായ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് രേഖകള്‍ സമര്‍പ്പിക്കാനുണ്ടെങ്കില്‍ അന്വേഷണ സംഘത്തിന് കൈമാറാമെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: