തിരുവനന്തപുരം: സംസ്ഥാനത്ത് നിലനില്‍ക്കുന്ന നോക്കു കൂലിയും കൊടികുത്തലും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചില ജോലികള്‍ യന്ത്രം മാത്രം ഉപയോഗിച്ചേ ചെയ്യാന്‍ സാധിക്കൂ. ഇത്തരത്തിലുള്ള ജോലികള്‍ക്ക് നോക്കുകൂലി ആവശ്യപ്പെടുന്നുണ്ട്. ഈ രീതി അവസാനിപ്പിക്കണം. ഇതിലേയ്ക്കായി പ്രമുഖ ട്രേഡ് യൂണിയനുകളുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുനലൂരില്‍ പ്രവാസി സുഗതന്റെ ആത്മഹത്യ സംബന്ധിച്ച് അടൂര്‍ പ്രകാശ് നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സിപിഐയെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പൊതു പ്രവര്‍ത്തകര്‍ ചില സ്ഥലങ്ങളില്‍ കൊടിനാട്ടുന്നു. പണവും ആവശ്യപ്പെടുന്നു. ഈ പ്രവണത അവസാനിപ്പിക്കണം. വ്യവസ്യായികള്ക്ക് പിന്തുണ നല്കുന്ന സമീപനമാണ് വേണ്ടത്. വ്യവസായങ്ങള്‍ തുടങ്ങുമ്പോള്‍ തൊഴിലാളികളെ സപ്ലെ ചെയ്യുന്ന പ്രവണത നിലനില്ക്കുന്നു. തൊഴിലാളി സംഘടനകള്‍ തൊഴിലാളികളുടെ പ്രശ്നങ്ങളാണ് പരിഹരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലം നികത്തിയെന്ന് ആരോപിച്ച് സുഗതനില്‍ നിന്ന് എഐവൈഎഫുകാര്‍ വന്‍തുക ആവശ്യപ്പെട്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോടികള്‍ ചിലവഴിച്ച് ലോക കേരളസഭ നടത്തിയിട്ട് ഒരുകാര്യവുമില്ലാതായി. സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വച്ച് കുറച്ച് പണം സിപിഐയ്ക്ക് സുഗതന് നല്‍കിയതായും ചെന്നിത്തല പറഞ്ഞു. ചര്‍ച്ച അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
വിഷയം ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രി വെറും വാചകമടിക്കുകയാണ് ചെയ്തതെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. പ്രായോഗിക നടപടികളാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് രാജഗോപാലും വാക്കൗട്ട് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: