തിരുവനന്തപുരം: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നിയമസഭയിലും. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ക്കല്‍. ത്രിപുരയിലെ ചെങ്കോട്ട ബിജെപി തകര്‍ത്തത് പ്രതിപക്ഷം മൂര്‍ച്ചയേറിയ ആയുധമാക്കിയപ്പോള്‍ മേഘാലയയിലെ കോണ്‍ഗ്രസിന്റെ തോല്‍വി തിരിച്ചടിച്ച് ഭരണപക്ഷവും. വ്യവസായ വകുപ്പിന്റെ ധനാഭ്യര്‍ത്ഥന സംബന്ധിച്ചാണ് ചര്‍ച്ചയെങ്കിലും ആദ്യവസാനം വരെ നിറഞ്ഞ് നിന്നത് ത്രിപുരയും ബിജെപിയും.
അമേരിക്കന്‍ പ്രസിഡന്റ്ഡൊണാള്‍ഡ് ട്രംപിന്റെ വിജയം വരെ ചര്‍ച്ചകളില്‍ ഇടം പിടിച്ചിട്ടുള്ള നിയമസഭയായതിനാല്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ ചെങ്കോട്ടയിലെ തോല്‍വി ചര്‍ച്ചചെയ്യുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല. തെരഞ്ഞെടുപ്പ് ഫലം ഇരുപക്ഷത്തിനും കനത്ത നാണക്കേടായതിനാല്‍ ആര് തുടങ്ങിവയ്ക്കും എന്ന ആശങ്കയിലായിരുന്നു. ഒടുവില്‍ മുസ്ലീം ലീഗിലെ എന്‍.എ. നെല്ലിക്കുന്നായി തുടക്കക്കാരന്. ത്രിപുരയില്‍ യെച്ചൂരി ജയിച്ചു, കാരാട്ട് തോറ്റു എന്നായിരുന്നു നെല്ലിക്കുന്നിന്റെ പ്രതികരണം. ത്രിപുരയില്‍ പത്തോളം ബിജെപിക്കാരെ സിപിഎമ്മുകാര്‍ കൊലചെയ്തെന്നും അവരുടെ ചിതാഭസ്മവുമായി സംസ്ഥാനത്തുടനീളം ജാഥ നടത്തിയതിന്റെ ഫലമാണ് ബിജെപിയുടെ വിജയമെന്നും അന്‍വര്‍സാദത്ത് പറഞ്ഞു. സിപിഎം സംസ്ഥാനത്ത് നടത്തിവരുന്ന കൊലപാതക രാഷ്ട്രീയം തിപുര ആവര്‍ത്തിക്കുന്നതിന് ഇടയാക്കുമെന്നും അന്‍വര്‍സാദത്ത് പറഞ്ഞു.
പിന്നാലെ എത്തിയ എം. രാജഗോപാലന്‍ കോണ്‍ഗ്രസിനെതിരെ തിരിച്ചടിച്ചു. ത്രിപുരയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എയെ കണ്ടുകിട്ടാന്‍ നാവികസേന തിരച്ചില്‍ നടത്തിയിട്ടും രക്ഷയില്ലെന്ന് രാജഗോപാലന്‍ പറഞ്ഞു. പ്രതിപക്ഷത്തായിരുന്ന പാര്‍ട്ടിക്ക് ആകെ 41000 വോട്ടാണ് ലഭിച്ചത്. മേഘാലയയില്‍ രണ്ട് എംഎല്‍എമാരുള്ള പാര്‍ട്ടി സംസ്ഥാനം ഭരിക്കാന്‍ പോകുന്നതായും രാജഗോപാലന്‍ പറഞ്ഞു.
ബാലറ്റിലൂടെ ആദ്യം അധികാരത്തില്‍ എത്തിയ സിപിഎം ബാലറ്റിലൂടെ രാജ്യത്തുനിന്നും പുറത്ത് പോകുന്നതിന് അധികം സമയം വേണ്ടിവരില്ലെന്ന് മഞ്ഞളാംകുഴിഅലി തിരിച്ചടിച്ചു. വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് രാജു എബ്രഹാം. ഗോവയ്ക്കും ത്രിപുരയ്ക്കും പിന്നാലെ കോടിക്കണക്കിന് രൂപയ്ക്ക് മേഘാലയയിലും കോണ്‍ഗ്രസിനെ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണെന്ന് രാജു എബ്രഹാം പറഞ്ഞു.
ബംഗാളില്‍ സിപിഎമ്മുകാര്‍ ത്രിണമൂലിലും ബിജെപിയിലുമായെന്ന് വി.ഡി. സതീശന് പരിഹസിച്ചു. സിപിഎം കനത്ത പ്രതിരോധത്തിലായതോടെ പരുക്കന്‍ മറുപടിയുമായി മുഖ്യമന്ത്രി. ഒരു പാര്‍ട്ടിയിലെ എല്ലാപേരും മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നത് ആദ്യമെന്ന് മുഖ്യമന്ത്രി. ത്രിപുരയില്‍ കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ അശാന്തിനിറഞ്ഞ സംസ്ഥാനമായിരുന്നു. സിപിഎം ഭരിച്ചപ്പോള്‍ ശാന്തിയുടെ വിളനിലമായി. യുപിഎ, എന്‍ഡിഎ സര്‍ക്കാരുകള്‍ ത്രിപുരയ്ക്ക് വേണ്ട ധനസഹായം നല്‍കിയില്ല. രണ്ട് ശതമാനം വോട്ട് ഉണ്ടായിരുന്ന ബിജെപിക്ക് 35 ശതമാനം വോട്ടാക്കി കോണ്‍ഗ്രസ് മാറ്റി. കോണ്‍ഗ്രസ് ലജ്ജിച്ച് തലതാഴ്ത്തുകയാണ് വേണ്ടത്. ത്രിപുരയില്‍ സിപിഎമ്മിന്റെ അടിത്തറ ഇളകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: