വേദം എന്ന സാഹിത്യത്തിന്റെ നാലു ഘടകങ്ങള്‍ യഥാക്രമം സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത് എന്നിവയാണെന്നും അവയുടെ ഉള്ളടക്കം എന്താണെന്നും കേവലം യാഗം എന്ന ചടങ്ങില്‍ നിന്നും സംഹിത, ബ്രാഹ്മണം, ആരണ്യകം എന്നീ ഘട്ടങ്ങളിലൂടെ ഉപനിഷത്ത് എന്ന തത്ത്വചിന്തയുടെ തലത്തിലേക്ക് ഉള്ള വൈദികവിശ്വാസപദ്ധതിയുടെ പരിവര്‍ത്തനപ്രക്രിയയും ദാസ്ഗുപ്തയുടെ വിവരണത്തില്‍ നിന്നും നാം മനസ്സിലാക്കി.
സഹസ്രാബ്ദങ്ങളിലൂടെ ഭാരതീയജീവിതത്തില്‍ വളരെയേറെ സ്വാധീനം ചെലുത്തിയ വൈദികമെന്ന ഈ ഹിന്ദുവിശ്വാസപദ്ധതിയെ പാരമ്പര്യരീതിയില്‍ പഠിച്ച് പ്രയോഗിച്ചിരുന്നത് ബ്രാഹ്മണരാണ്. അത് അവരുടെ ജീവിതപദ്ധതിയായിരുന്നു. പാശ്ച്യാത്യപണ്ഡിതര്‍ ഇവിടെ വന്ന് വേദങ്ങളെ അവരുടെ ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്യാനും അവരുടേതായ പഠനരീതിയില്‍ പഠിക്കാനും, അവരുടേതായ കാഴ്ച്ചപ്പാടില്‍ വ്യാഖ്യാനിക്കാനും തുടങ്ങി. നാം ഈ ലേഖനത്തിന്റെ ആദ്യഭാഗത്തു കണ്ട തരത്തില്‍ ദുരുദ്ദേശ്യത്തോടെയാണ് അവരില്‍ പലരും വ്യാഖ്യാനിച്ചതും. ഇതു മനസ്സിലാക്കിയ മഹര്‍ഷി അരവിന്ദന് (ദി സീക്രറ്റ് ഓഫ് ദി വേദാസ്, ലൈഫ് ഡിവൈന്‍ തുടങ്ങിയ കൃതികള്‍), ആര്യസമാജസ്ഥാപകനായ മഹര്‍ഷി ദയാനന്ദസരസ്വതി (സത്യാര്‍ത്ഥപ്രകാശം, ഋഗ്വേദാദി ഭാഷ്യഭൂമികാ തുടങ്ങിയവ) തുടങ്ങിയ പ്രമുഖ ഭാരതീയപണ്ഡിതര്‍ അവരുടേതായ രീതികളില്‍ വേദങ്ങളെ വ്യാഖ്യാനിച്ചു. അങ്ങനെ വൈദികത്തെ സംബന്ധിച്ച് പല വ്യത്യസ്തസമീപനങ്ങള്‍ ഇന്ന് നിലവിലുണ്ട്.
പാരമ്പര്യരീതിയില്‍ വേദപഠനം നടത്തുകയും യാഗകര്‍മ്മത്തില്‍ വൈദഗ്ധ്യം നേടുകയും ചെയ്ത കേരളീയപണ്ഡിതനാണ് ബ്രഹ്മശ്രീ ഏര്‍ക്കര രാമന് നമ്പൂതിരി. അദ്ദേഹത്തിന്റെ ആമ്നായമഥനം എന്ന പ്രസിദ്ധകൃതിയില്‍ ഈ വൈദികത്തിന്റെ പരമ്പരാഗതമായ വിവരണം കാണാം. പാരമ്പര്യരീതിയില്‍, പ്രത്യേകിച്ച് കേരളീയരീതിയില്‍, വൈദികത്തിന്റെ സ്വരൂപം മനസ്സിലാക്കാന്‍ ഈ പുസ്തകം വളരെ ഉപകരിക്കും. അതിലെ പ്രസക്തഭാഗങ്ങള്‍ നമുക്കു നോക്കാം.
സ്വാദ്ധ്യായോ അദ്ധ്യേതവ്യഃ എന്ന ശ്രുതിവചനം അനുസരിച്ചാണ് വേദാദ്ധ്യയനം ചെയ്യുന്നത്. അധ്യയനം ചെയ്യപ്പെടുന്നത് അധ്യായം അതായത് വേദം. സ്വ എന്നാല്‍ തന്റേത്. അപ്പോള്‍ നാലു വേദങ്ങളില്‍ വെച്ച് തന്റെ പാരമ്പര്യമനുസരിച്ചുള്ള വേദം പഠിക്കണം എന്ന് വരുന്നു. പ്രത്യക്ഷം കൊണ്ടും അനുമാനം കൊണ്ടും അറിയുവാന്‍ കഴിയാത്ത ഉപായത്തെ അറിയുവാനുള്ള ഉപാധിയാണ് വേദം.
വേദങ്ങളും മറ്റു ശാസ്ത്രങ്ങളും തമ്മില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ട്. ശാസ്ത്രം അര്‍ത്ഥപ്രധാനങ്ങള്‍ ആണ്. വേദമാകട്ടെ ശബ്ദാര്‍ത്ഥപ്രധാനമാണ്. ശാസ്ത്രങ്ങളില്‍ ഘടത്തിനു പകരം കുംഭം എന്നും പടത്തിനു പകരം വസ്ത്രം എന്നു പ്രയോഗിച്ചാലും തെറ്റല്ല. പക്ഷെ വേദത്തില്‍ അഗ്നി എന്നുച്ചരിക്കേണ്ട സ്ഥലത്ത് വഹ്നി എന്നു പറഞ്ഞാല്‍ പോരാ. ഇത്തരം പ്രത്യേകതകള്‍ മനസ്സിലാക്കണമെങ്കില്‍ വേദം അതിന്റെ അംഗശാസ്ത്രങ്ങളോടുകുടി പഠിക്കണം. അതുകൊണ്ട് വേദാധ്യയനം എന്നാല്‍ കേവലം വേദമന്ത്രങ്ങള്‍ ഉരുവിട്ടു പഠിക്കലല്ല വേദാംഗസഹിതം പഠിക്കലാണ്.
വേദാംഗങ്ങള്‍ ആറെണ്ണമാണ്. ശിക്ഷ, വ്യാകരണം, ഛന്ദസ്സ്, നിരുക്തം, കല്‍പ്പം, ജ്യോതിഷം എന്നിവ. കാലാന്തരത്തിലോ, ദേശാന്തരത്തിലോ ശബ്ദത്തിനും അര്‍ത്ഥത്തിനും അന്യഥാത്വം (മറ്റൊന്നായിത്തീരല്‍) വരാതിരിക്കണം. ശിക്ഷ, വ്യാകരണം, ഛന്ദസ്സ് എന്ന മൂന്നംഗങ്ങള്‍ ശബ്ദത്തേയും നിരുക്തം, കല്‍പ്പം, ജ്യോതിഷം എന്നിവ അര്‍ത്ഥത്തേയും അന്യഥാത്വം വരാതെ രക്ഷിക്കുന്നു.
ശിക്ഷ ശാസ്ത്രീയമായ ഉച്ചാരണം അറിയുവാനാണ്. ഓരോ അക്ഷരങ്ങളുടേയും സ്ഥാനം, കരണം, പ്രയത്നം, നാദം, ശ്രുതി, രാഗം, ദ്വിത്വം, ഹ്രസ്വം, ദീര്‍ഘം, പ്ളുതം മുതലായവ ശിക്ഷ കൊണ്ടുവേണം മനസ്സിലാക്കാന്‍. ഉദാഹരണത്തിന് അര്‍ക്കന്‍ എന്ന പദത്തിന്റെ ആദ്യത്തെ അക്ഷരത്തിനാണ് ദ്വിത്വം, അര്‍ക്കഃ എന്ന പദത്തിന്റെ അവസാനത്തെ അക്ഷരത്തിനും വസ്ത്രഃ എന്ന പദത്തിന്റെ നടുവിലത്തെ അക്ഷരത്തിനുമാണ് ദ്വിത്വം വരുന്നത്. ശിക്ഷ പലതുണ്ട്. ഋഗ്വേദത്തിന് ശൗനകീയവും ശൈശിരീയവുമാണ് ഉപകരിക്കുന്നത്.
വ്യാകരണം കൊണ്ട് പ്രകൃതിപ്രത്യയങ്ങളുടെ വിഭാഗം, തിങന്തം, സുബന്തം, പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം, ഏകവചനം, ദ്വിവചനം, ബഹുവചനം, പ്രകൃതിസ്വരം, സമസ്തപദങ്ങളുടെ സ്വരനിയമം മുതലായവ അറിയാം. സ്വരപ്രക്രിയ മനസ്സിലാക്കാനും സംഹിതയിലെ സംശയങ്ങള്‍ തീര്‍ക്കാനും പദപാഠനിര്‍ണ്ണയത്തിനും മറ്റും ഇവ ആവശ്യമാണ്. ഈ വ്യാകരണത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്ന ഒരു ഉദാഹരണം- ത്വഷ്ടാവിന്റെ പുത്രനെ ഇന്ദ്രന് കൊന്നപ്പോള്‍ പ്രതികാരം ചെയ്യുവാന്‍ വേണ്ടി ത്വഷ്ടാവ് തന്റെ ശക്തി മുഴുവന്‍ ഉപയോഗിച്ച് അഗ്നിയില്‍ ഒരു ഹോമം ചെയ്തു. ഹോമത്തിന്റെ മന്ത്രം ‘ഇന്ദ്രശത്രുവര്‍ധസ്വ സ്വാഹാ” എന്നാണ്. ‘ഹേ അഗ്നിഭഗവാനേ അങ്ങ് ഇന്ദ്രന്റെ ശത്രുവായി വര്‍ദ്ധിച്ചാലും’ എന്നാണര്‍ത്ഥം ഉദ്ദേശിച്ചിരുന്നത്. പക്ഷേ ആദ്യത്തെ പദത്തില്‍ പ്രകൃതിസ്വരം വരുത്തീട്ടാണ്- അതായത് ആദ്യോദാത്തമായിട്ടാണ് ഉച്ചരിച്ചത്. വ്യാകരണപ്രകാരം സമസ്തപദത്തിലെ ആദ്യപദത്തില്‍ പ്രകൃതിസ്വരമായാല്‍ ബഹുവ്രീഹിസമാസമാകും. ഇന്ദ്രനാകുന്ന ശത്രുവിനോട് കൂടിയവന് എന്നര്‍ത്ഥമാകും. അപ്പോള്‍ ഇന്ദ്രന് ഘാതകനായി. ഉത്തരപദത്തില്‍ പ്രകൃതിസ്വരം വരുത്തിയാലേ ഇന്ദ്രന്റെ ഘാതകന് എന്നുള്ള അര്‍ത്ഥം കിട്ടുകയുള്ളൂ.
ഛന്ദസ്സ് എന്നാല്‍ വൃത്തം. ഋഗ്വേദത്തിലെ എല്ലാ മന്ത്രങ്ങളും വൃത്തബദ്ധങ്ങളാണ്. 24 അക്ഷരമുള്ള ഗായത്രി തൊട്ട് 48 അക്ഷരമുള്ള ജഗതി വരെയുള്ള ഏഴുഛന്ദസ്സുകള്‍ക്ക് പ്രാധാന്യമുണ്ട്. ഇവയില്‍ പാദഭേദേന അനേകം അവാന്തരവിഭാഗങ്ങളുണ്ട്. 52 അക്ഷരങ്ങളുള്ള അതിജഗതി മുതല്‍ നാലക്ഷരം വീതം കൂടി 70 അക്ഷരങ്ങളുള്ള അതിധൃതിപര്യന്തം വരെയുള്ള ഏഴുഛന്ദസ്സുകള്‍ക്ക് സാമാന്യമായി അതിഛന്ദസ്സുകള്‍ എന്നു പറയും. ഇവയില്‍ പാദവിശേഷം കൊണ്ട് സംജ്ഞാവിശേഷമില്ല. ഇത്രയും നിഷ്കൃഷ്ടമായ ഛന്ദശ്ശാസ്ത്രം കാരണം ഋക്കോ പദമോ അക്ഷരമോ കൂട്ടുവാനോ കുറയ്ക്കുവാനോ ആര്‍ക്കും കഴിയുകയില്ല.
(തുടരും..) (44) വൈദികത്തിന്റെ വിവിധ വശങ്ങള്
പ്രതികരിക്കാൻ ഇവിടെ എഴുതുക: