മുഹമ്മ: ആര്യക്കര ക്ഷേത്രോത്സവത്തില്‍ പങ്കെടുത്തു മടങ്ങിയ യുവതിയെ ആക്രമിച്ച് നാലരപവന്റെ സ്വര്‍ണമാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്തു. കോമളപുരം ചക്കനാട്ടുവെളി മിഥുന്റെ ഭാര്യ കാവ്യയുടെ മാലയാണ് കവര്‍ന്നത്. ക്ഷേത്രത്തില്‍ നിന്നും കുടുംബവീട്ടിലേയ്ക്ക് ഭര്‍ത്താവുമൊന്നിച്ച് നടന്നുപോകുമ്പോഴാണ് സംഭവം. പിടിവലിക്കിടയില്‍ മാലയുടെ ഒരു കഷ്ണം തിരികെ കിട്ടി. ശേഷിക്കുന്ന ഭാഗമായി രണ്ടംഗ മോഷ്ടാക്കള്‍ കടന്നു. മുഹമ്മ എസ്എന്‍ കവലയ്ക്ക് കിഴക്ക് ഞായറാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. മുഹമ്മ പോലീസ് സമീപത്തെ സിസിടീവി ദൃശ്യങ്ങളെ പരിശോധിച്ചെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. മുഹമ്മയുടെ വിവിധപ്രദേശങ്ങളില്‍ ബൈക്കിലെത്തി മാല മോഷ്ടിക്കുന്നത് പതിവാണ്. മുഹമ്മ കെജി കവലയില്‍ ബസിറങ്ങി വീട്ടിലേയ്ക്ക് പോയ പടിയത്ത് പ്രഭാകരന്റെ ഭാര്യ ലീലാമണിയുടെ അഞ്ചര പവന്റെ മാലയും കുറ്റിടച്ചിറ ഹരിദാസിന്റെ ഭാര്യ ഷീബയുടെ നാലുപവന്റെ മാലയും ബൈക്കിലെത്തിയ സംഘം കവര്‍ന്നിട്ട് മാസങ്ങളായതേയുള്ളു. ഒരു കേസിലും തുമ്പുണ്ടാക്കാനോ പ്രതികളെ പിടിക്കാനോ പോലീസിന് കഴിഞ്ഞിട്ടില്ലെന്നാക്ഷേപവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: