ആലപ്പുഴ: ജില്ലയിലെ 24,041 വിദ്യാര്‍ത്ഥികള്‍ എഴുതുന്ന എസ്എസ്എല്‍സി പരീക്ഷ നാളെ തുടങ്ങി 28ന് അവസാനിക്കും. പരീക്ഷ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. ചോദ്യക്കടലാസ്സുകള്‍ സൂക്ഷിച്ചിട്ടുള്ള ട്രഷറികളിലും ബാങ്കുകളിലും പോലീസ് സുരക്ഷയും വൈദ്യുതി തടസ്സം ഉണ്ടാകാതിരിക്കുന്നതിനുള്ള സംവിധാനങ്ങളും ഏര്പ്പെടുത്തിയിുണ്ട്.
ലോക്കറുകളിലുള്ള ചോദ്യക്കടലാസ്സുകള്‍ അതത് ദിവസം രാവിലെ ഒമ്പതിനെടുത്ത് സ്കൂളുകളിലെത്തിക്കും. ഇതിനായി പ്രത്യേക ഉദ്യോഗസംഘത്തെ നിയമിച്ചിട്ടുണ്ട്. സ്കൂളുകളില്‍ ചീഫ് എക്സാമിനറും ഡപ്യൂട്ടി ചീഫ് എക്സാമിനറും ഏറ്റുവാങ്ങുന്ന ചോദ്യപേപ്പറുകള്‍ ഉച്ചയ്ക്ക് ഒന്നര വരെ സ്കൂള്‍ ലോക്കറില്‍ സൂക്ഷിക്കും. 199 കേന്ദ്രങ്ങളിലായി 1,827 ഇന്‍വിജിലേറ്റര്‍മാരെയാണ് നിയോഗിച്ചിട്ടുള്ളത്.
പരീക്ഷ സമയത്ത് കുടിക്കുന്നതിന് ലേബലില്ലാത്ത കുപ്പിയില്‍ വെള്ളം കൊണ്ടുവരാന്‍ അനുവദിക്കും. രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത റൈറ്റിംഗ് പാഡുകള്‍ ഉപയോഗിച്ച് പരീക്ഷ എഴുതുന്നതിനും അനുവദിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.പി. ലതിക പറഞ്ഞു. ഒരുവിധ മാനസിക സമ്മര്‍ദ്ദവുമില്ലാതെ ശാന്തമായ മനസോടെ പരീക്ഷയെഴുതാന്‍ കുട്ടികള്‍ക്ക് കഴിയട്ടെയെന്നും ഭാവിയില്‍ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ തിളങ്ങുന്ന വ്യക്തിത്വങ്ങളാകാന്‍ ഓരോരുത്തര്‍ക്കും കഴിയട്ടെയെന്നും ഉപഡയറക്ടര്‍ ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: