നിങ്ങളെന്റെ കറുത്ത മക്കളെ
ചുട്ടുതിന്നുന്നോ
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍
ചൂഴ്ന്നെടുക്കുന്നോ
നിങ്ങളവരുടെ കുഴിമാടം
കുളം തോണ്ടുന്നോ
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ
നിങ്ങളായെന്ന്.
വര്‍ഷങ്ങള്‍ക്കു മുമ്പ് കടമ്മനിട്ട ചോദിച്ച അതേ ചോദ്യത്തിന്നു മുന്നില്‍ സാക്ഷര കേരളം നിര്‍ലജ്ജം തല താഴ്ത്തി നില്‍ക്കുകയാണ്. കയ്യില്‍ കിട്ടിയ ആയുധങ്ങളത്രയും കയറിയിറങ്ങിയ എല്ലുന്തിയ ഒരു പട്ടിണിക്കോലം. ജീര്‍ണ്ണിച്ച ഉടുമുണ്ടഴിച്ച് കൈകള്‍ വരിഞ്ഞുകെട്ടി വിചാരണ ചെയ്യപ്പെടുന്നു. അപ്പോഴും അവന്റെ മുഖത്ത് പ്രതികാരലേശമില്ലാത്ത നിഷ്കളങ്കമായ നിസ്സഹായത. ഭരണകൂടത്തിന്റെ ഒത്താശയോടെ തലമുറകള്‍ ചവിട്ടിക്കൂട്ടിയ ഒരു സമൂഹത്തിന്റെ ദൈന്യത.
മന്ത്രിക്ക് കായല്‍ നികത്തി റിസോര്‍ട്ടു പണിയാം. എം.പിക്ക് കാട് കയ്യേറി കുടുംബത്തിലേക്ക് മുതല്‍ കൂട്ടാം. എംഎല്‍എയ്ക്ക് മലമടക്കുകള്‍ ഇടിച്ചു നിരത്തി വാട്ടര്‍ തീം പാര്‍ക്ക് പണിയാം -നിര്‍ഭയം. അധികാരത്തിന്റെ തണലില്‍, നിയമത്തിന്റെ പിന്‍ബലത്തില്‍ എല്ലാവരും സുരക്ഷിതര്‍. ആരുണ്ടിവിടെ ചോദിക്കാന്‍?
പക്ഷേ, ഇവര്‍ പാവം കാടിന്റെ മക്കള്‍. അപ്പോള്‍ ആര്ക്കുമെന്തുമാവാം. ചോദിക്കാനും പറയാനുമാരുമില്ലല്ലോ?
കണ്ണീരും വിയര്‍പ്പും വീണുതുടുത്ത മണ്ണില്‍ നിന്നും അവന് ആട്ടിയോടിക്കപ്പെടുന്നു, നിരന്തരം. അന്ന് കാട്ടുമൃഗങ്ങളെ ഭയന്ന ആദിവാസി ഇന്ന് ഭയക്കുന്നത് ‘നാട്ടുമൃഗ’ങ്ങളെയാണ്. ഭരണാധികാരികള്‍ കസേരയുറപ്പിക്കാന്‍ വനാതിര്‍ത്തി മാറ്റി വരച്ചപ്പോള്‍ അവന് ഓടിയൊളിക്കാന്‍ ഒരിടവുമില്ലെന്നായി.
മണ്ണും പെണ്ണും തട്ടിയെടുക്കപ്പെട്ട് അന്തിയുറങ്ങാനിടമില്ലാതെ, ശവമടക്കാന്‍ ആറടി മണ്ണുപോലുമില്ലാതെ അനാഥമായി പെരുവഴിയിലേക്ക് എല്ലാം സഹിച്ച്- നിശ്ശബ്ദമായി.…
അന്ന് കാടിന്ന് കാവലാള്‍. ഇന്ന് ഊരില്‍ നിന്നും പറിച്ചു നട്ട് വേരറ്റു പോയവര്‍…യാചകര്‍…
ഉണ്ണാനും ഉടുക്കാനുമില്ലാത്തോര്ക്കായി നുരയുന്ന വായ്ത്താരികള്‍, നിറയുന്ന പ്രമേയങ്ങള്‍, പ്രകടന പത്രികകള്‍!
അവന്റെ പേരില്‍ ഒഴുക്കിയ കോടികള്‍ ഇരുട്ടിന്റെ മറവില്‍ ഇടത്തട്ടുകാരുടെ പോക്കറ്റിലെത്തി. അവന്റെ വറുതിയുടെ പിച്ചച്ചട്ടിയില്‍ നാണമില്ലാതെ കയ്യിട്ടുവാരുമ്പോള്‍ പശിയടക്കാന്‍ ഒരു പിടി അരി വാരിയെന്നാരോപിച്ച് അവസാനത്തെ അസ്ഥിയും അടിച്ചൊടിച്ച് രക്തം കക്കി മരിച്ചുവീഴുമ്പോള്‍……
തട്ടിയെടുത്ത ഭൂമി തിരിച്ചുനല്‍കാന്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ഏകകണ്ഠമായി പാസ്സാക്കിയ നിയമം പതിറ്റാണ്ട് നാലു പിന്നിട്ടിട്ടും സെക്രട്ടറിയേറ്റിലെ അലമാരയില്‍ പാവം ആദിവാസിയെപ്പോലെ ചിതലരിച്ചു തീരുമ്പോള്‍, അനങ്ങിയില്ല ഒരു ചെറുവിരല്‍ പോലും.
ഭരണ വര്‍ഗ്ഗത്തെ പടിയിറക്കി വിടാന്‍ – പിടിച്ചു നിര്‍ത്തി ചോദ്യം ചെയ്യാന്‍ അവന്റെ കയ്യിലില്ലല്ലോ വോട്ടു ബാങ്കെന്ന വജ്രായുധം.
മധുവിന്റെ കുഴിമാടത്തിലേക്ക് കണ്ണീര്‍ചാലുകള്‍ തീര്‍ത്തവര്‍ പതിയെ പിന്‍വാങ്ങുകയായി. ഒപ്പം പത്രത്തിന്റെ ഒന്നാം പേജില്‍ വന്നു നിറഞ്ഞ വാര്‍ത്തകളും.
മൂക്കിനു താഴെ പൂന്തുറയില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് തലതല്ലിക്കരയുന്ന മത്സ്യത്തൊഴിലാളികളെ കാണാനെത്തിയത് നാലാം നാളിലെങ്കില് ഇവിടെയും പതിവു തെറ്റിച്ചില്ല.
‘തൃശൂരിലെ പൂരത്തിന്’ കൊടിതാഴ്ന്നപ്പോള് തരം പോലെ എത്തിയ ‘കരനാഥന്മാര്’ പൊലിഞ്ഞു പോയ ജീവനു വിലയിട്ടു. പ്രശ്നം തീര്‍ത്തു. പോരെന്നു പ്രതിപക്ഷം. ധാരാളമെന്നു ഭരണപക്ഷം. അതാണ് ശരി. അതു മാത്രമാണ് ശരി. പാവം ആദിവാസികളുടെ ജീവന് വിലയേതുമില്ലല്ലോ?
വെറുതെയിരിക്കുന്നവന് ആയുധമെടുത്ത ചരിത്രമില്ല. സാഹചര്യം അവനെ ആയുധം എടുപ്പിക്കുകയാണ്. വലതുപക്ഷവ്യതിയാനത്തിന്റെ വഴിത്തിരിവില്‍ വിപ്ലവം ഉപേക്ഷിച്ച ‘വിപ്ലവപാര്‍ട്ടി’ ഓര്‍ക്കുക വല്ലപ്പോഴും. നിങ്ങളെങ്ങനെ നിങ്ങളായെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: