ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ഇപ്പോഴത്തെ ‘ദന്തവിമുക്ത സിംഹ’മായ സാക്ഷാല്‍ എ.കെ. ആന്റണി കേരളത്തിലെ വനവാസി യുവാവിനെ തല്ലിക്കൊന്ന ദാരുണ സംഭവത്തെ അതിശക്തമായി അപലപിക്കുകയും അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു. കേരളീയര്‍ ലജ്ജിക്കണം എന്നാണ് നേതാവിന്റെ ആഹ്വാനം.
പണ്ടൊക്കെയാണെങ്കില്‍ ആന്റണി വായതുറന്നാല്‍ പറയുന്നതെന്തെന്ന് പത്രങ്ങളുടെ മുന്‍പേജില്‍ കണ്ണോടിച്ചാല്‍ മതി. കാലം മാറി, കടമകള്‍ മാറി. രാഷ്ട്രീയവും മാറി. ഇന്നദ്ദേഹത്തെ ആരും ശ്രദ്ധിക്കുന്നില്ല. എന്തുകൊണ്ട്? സ്വന്തം പാര്‍ട്ടിക്കാരനായ ഷുഹൈബ് എന്ന ചെറുപ്പക്കാരനെ രാഷ്ട്രീയ ശത്രുക്കള്‍ നിഷ്കരുണം കൊന്നപ്പോള്‍ അദ്ദേഹം മൗനിയായിരുന്നു. ഷുഹൈബിന്റെ അറുംകൊലയ്ക്കെതിരെ കണ്ണൂരില്‍ പ്രതിഷേധ കൊടുങ്കാറ്റ് ഇരമ്പിയപ്പോള്‍ അതില്‍നിന്നും ജനശ്രദ്ധ തിരിക്കാനുള്ള അടവുമായാണ് ആന്റണി പുറത്തെടുത്തതെന്ന് പലര്‍ക്കും ആക്ഷേപമുണ്ട്.
വനവാസികളോട് കേരള സമൂഹത്തിനൊട്ടൊക്കെ അനുഭാവമുണ്ട്. അവരുടെ ക്ഷേമത്തിനായി വര്‍ഷംതോറും മാറ്റിവയ്ക്കപ്പെടുന്ന കോടികള്‍, ജനങ്ങളുടെ നികുതിപ്പണം, ഉദ്യോഗസ്ഥ പ്രമാണിമാരുടേയും അവര്‍ക്ക് സംരക്ഷണം നല്കുന്ന രാഷ്ട്രീയ നേതാക്കളുടേയും ആഴമുള്ള കീശകളിലേക്ക് ആഴ്ന്നിറങ്ങുമ്പോള് നോക്കിനില്ക്കാനല്ലാതെ അതിനെ തടയാന്‍ എന്തെങ്കിലും ചെയ്യാന്‍ ആന്റണിക്കായിട്ടുണ്ടോ? ആന്റണി മുഖ്യമന്ത്രിയായൊക്കെ ഇവടെ വിലസിയിരുന്നില്ലേ?
സ്വാതന്ത്ര്യാനന്തരം ഭാരതം വനവാസികള്‍ക്കായി നീക്കിവച്ച നികുതിപ്പണത്തിന്റെ കണക്കുകള്‍ കേള്‍ക്കുമ്പോള്‍ ആരും മൂക്കത്ത് വിരല്വയ്ക്കില്ലേ? അതൊക്കെ വനവാസികള്‍ക്ക് ശരിക്കും ലഭിച്ചിരുന്നെങ്കില്‍ അവരുടെ സ്ഥിതി ഇന്നെന്താകുമായിരുന്നു?
വനവാസികളെ സ്വന്തം പാര്‍ട്ടി ജാഥകളില്‍ ‘വിശിഷ്ട വസ്തു’വായി പ്രദര്‍ശിപ്പിച്ച് ജാഥകളുടെ കൊഴുപ്പ് വര്‍ധിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചു.അവര്‍ക്ക് നീക്കിവയ്ക്കപ്പെട്ട തുക ഉദേ്യാഗസ്ഥരും നേതാക്കളും തിരിച്ചെടുക്കാന്‍ ഗൂഢാലോചന നടത്തുകയും ചെയ്തു.അത്തരക്കാരുടെ അപലപനവും ലജ്ജിക്കലുമെല്ലാം അവര്‍ക്ക് നന്നായി മനസ്സിലാവുന്നുണ്ടെന്ന് ആന്റണി തിരിച്ചറിയണം.
സി.പി. ഭാസ്കരന്, നിര്‍മ്മലഗിരി, കണ്ണൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: