കോട്ടയം: പൊന്തന്‍പുഴ വനഭൂമി കൈമോശം വരുന്നതോടെ വനം വകുപ്പിന് ഔഷധസസ്യങ്ങളുടെ കലവറയാണ് നഷ്ടപ്പെടുന്നത്. പത്തനംതിട്ട-കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പൊന്തന്‍പുഴ സംരക്ഷിത വനപ്രദേശം ജൈവ വൈവിധ്യങ്ങളും ഔഷധസസ്യങ്ങളും നിറഞ്ഞതാണ്. ഇതാണ് വനഭൂമി സംബന്ധിച്ച കേസില്‍ സര്‍ക്കാരിന്റെ വീഴ്ചമൂലം ഇല്ലാതെയാകുന്നത്.
കാട്ടുചേന, കാട്ടുതിപ്പലി, കോടാചാതി, നെല്ലി, ശതാവരി, കറ്റാര്‍വാഴ, നറുനീണ്ടി, അമല്പൊരി, ഈന്ത്, ശതകുപ്പ, നാഗഗന്ധി, ദന്തപാല തുടങ്ങിയവ പൊന്തന്‍പുഴ വനപ്രദേശത്ത് ധാരാളമായി കാണപ്പെട്ടിരുന്നു. എന്നാല്‍ വനംവകുപ്പ് നടപ്പാക്കിയ വനവല്‍ക്കരണ പരിപാടിയുടെ ഭാഗമായി തേക്കുകളും മറ്റ് മരങ്ങളും വെച്ചുപിടിപ്പിച്ചപ്പോള്‍ ഔഷസസ്യങ്ങള്‍ കുറഞ്ഞു. എങ്കിലും ഇപ്പോഴും അത്യപൂര്‍വ്വമായ ഔഷധ സസ്യങ്ങള്‍ വളരുന്നുണ്ട്.
ചരിത്രാവശിഷ്ടങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണിത്. അമ്പലത്തറ, ശംഖ് പാതാളം, നാഗപ്പാറ, ഊട്ടുപാറ, അരീക്കകാവ്, വനദുര്‍ഗാ ക്ഷേത്രം എന്നിവ ഇവിടെയുണ്ട്.
എഴായിരത്തോളം ഏക്കര്‍ വനഭൂമിയില്‍ സര്‍ക്കാരിനുള്ള അവകാശം ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധിയോടെ നഷ്ടപ്പെട്ടിരിക്കുകയാണ്. സര്‍ക്കാരിന് അവകാശമില്ലെന്ന വിധിവന്നതോടെ വനത്തിനുചുറ്റും താമസിക്കുന്ന കര്‍ഷകരുടെ പട്ടയസ്വപ്നങ്ങളും കരിഞ്ഞു.
മുക്കട, ആലപ്ര, പ്ലാച്ചേരി, ചാരുവേലി, പൊന്തന്‍പുഴ, ചുങ്കപ്പാറ, പെരുമ്പെട്ടി, പുളിക്കപ്പാറ, മേലേല്‍കവല തുടങ്ങിയ സ്ഥലങ്ങളില്‍ പട്ടയത്തിന് കാത്തിരിക്കുന്ന ആയിരക്കണക്കിന് കര്‍ഷകരെയും കോടതിവിധി ബാധിക്കും. ഇവര്‍ക്ക് 2005-ലെ യുഡിഎഫ് സര്‍ക്കാര്‍ കൈവശരേഖ നല്‍കിയിരുന്നു. 869 ഭൂരഹിത കുടുംബങ്ങളാണ് പൊന്തന്‍പുഴ വനമേഖലയില്‍ താമസിക്കുന്നത്.
ആലപ്ര, പൊന്തന്‍പുഴ, വലിയകാവ്, മക്കപ്പുഴ, പ്ലാച്ചേരി, പെരുംപെട്ടി എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ മേഖല 1905-ല്‍ തിരുവിതാംകൂര്‍ ദിവാന് മാധവറാവു വനമായി വിജ്ഞാപനം ചെയ്ത് ഉത്തരവിറക്കിയ ഭൂമിയാണ്. 1958-ല്‍ കൊല്ലം ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വനത്തിന് ചുറ്റും ജണ്ടകള്‍ സ്ഥാപിച്ച് അധികാരം ഉറപ്പിച്ചു. എന്നാല്‍ ഈ ഭൂമിക്കുമേല്‍ അവകാശം ഉന്നയിച്ച് പാലാ സ്വദേശി ഉള്‍പ്പെടെയുള്ള ഇരുന്നൂറോളം ആളുകള്‍ രംഗത്തുവന്നതോടെ പൊന്തന്‍പുഴ ഭൂമിവിഷയം ചര്‍ച്ചയായി.
എഴുമറ്റൂര്‍ നെയ്തല്ലൂര്‍ കോവിലകത്തിന്റെ ഭരണമേഖലയില്‍ ഉള്‍പ്പെടുന്ന പ്രദേശമായിരുന്നു പൊന്തന്‍പുഴ വനവും സമീപപ്രദേശങ്ങളും. ചെമ്പ്പട്ടയമായി ലഭിച്ച ഭൂമിയാണിതെന്നും അതിനാല്‍ പൊന്തന്‍പുഴ സംരക്ഷിത വനമേഖല അല്ലെന്നുമുള്ള വാദവുമായി ചില കുടുംബങ്ങള്‍ രംഗത്തെത്തിയതോടെ സംഭവം വിവാദമായി. കേസ് ഒടുവില്‍ ഹൈക്കോടതിയിലെത്തി. ഇത് സംബന്ധിച്ച അന്തിമവാദത്തിലാണ് പൊന്തന്‍പുഴ സംരക്ഷിത വനഭൂമിയാണെന്നുള്ള സര്‍ക്കാര്‍ വാദം തള്ളി കോടതി ഉത്തരവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: