ന്യൂദല്‍ഹി: അഖിലയുടെ അടുത്ത സുഹൃത്തായ അമ്പിളി പിന്തിരിപ്പിച്ചില്ലായിരുന്നുവെങ്കില്‍ ഫാസില്‍ മുസ്തഫയുടെ രണ്ടാം ഭാര്യയായി അവള് യമനില്‍ എത്തുമായിരുന്നുവെന്ന് സുപ്രിം കോടതിയില്‍ അശോകന്റെ പുതിയ സത്യവാങ്മൂലം. അഖില മുസ്ലീമായി ജീവിക്കുന്നതില്‍ എതിര്‍പ്പില്ല. അവള് തീവ്രവാദ സംഘങ്ങളുടെ പിടിയിലാകുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും അശോകന് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അമ്പിളിയില് നിന്ന് സമീപകാലത്താണ് ഇക്കാര്യം അറിഞ്ഞതെന്നും സത്യവാങ്മൂലത്തില്‍ അശോകന് വ്യക്തമാക്കിയിട്ടുണ്ട്. 2015 ല്‍ മലപ്പുറം സ്വദേശിയായ ഷാനിബുമായി നടത്തിയ ഇന്റര്‍നെറ്റ് ചാറ്റിങ്ങിലൂടെയാണ് അഖില ഇസ്ലാം മതത്തിലേക്ക് ആകൃഷ്ട ആകുന്നതെന്ന് അശോകന് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തുന്നു. ഷാനിബ് തന്റെ മൂത്ത സഹോദരി ആയ ഷെറിന് ഷഹാനയെ അഖിലയ്ക്ക് പരിചയപ്പെടുത്തി. ഫാസില്‍ മുസ്തഫയുടെ ഭാര്യയാണ്ഷെറിന് ഷഹാന. അഖിലയ്ക്ക് ഫാസില്‍ മുസ്തഫ രണ്ട് വാഗ്ദാനങ്ങള്‍ നല്കി. യെമനിലേക്ക് ഒരു യാത്രയും, തന്റെ രണ്ടാം ഭാര്യ പദവിയും. ഇതിനിടെ ഫാസില്‍ മുസ്തഫയും ഷെറിന് ഷഹാനയും അഖിലയെ എറണാകുളത്തേക്ക് കൊണ്ട് പോയി. അഖില മുസ്ലിം മത്തിലേക്ക് മാറിയതായി വ്യക്തമാക്കുന്ന നോട്ടറി അറ്റസ്റ്റ് ചെയ്ത സത്യവാങ്മൂലം സംഘടിപ്പിച്ചു. പല പേരുകളില്‍ നിന്ന് ആസിയ എന്ന പേര് ഈ ദമ്പതികള്‍ അഖിലയ്ക്ക് തെരെഞ്ഞെടുത്തു എന്നും അശോകന് സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തങ്ങളുടെ ഏക മകള്‍ എന്ന നിലയില്‍ അഖിലയുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും വേണ്ടി നില്ക്കും. കോടതി ഇടപെട്ടിലായിരുന്നുവെങ്കില് കേരളത്തില്‍ നിന്ന് ഐഎസ് കേന്ദ്രങ്ങളിലേക്ക് പോയ നിമിഷയുടെയും സോണിയയുടെയും അപര്‍ണ്ണയുടെയും ഗതി തന്റെ മകള്‍ക്കും ഉണ്ടാകുമായിരുന്നു എന്നും അശോകന് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരള പോലീസിന്റെ ഓപ്പറേഷന് പീജിയന്‍ലൂടെ (Operation Pigeon) 350 പേരെ ഐഎസില്‍ ചേരുന്നതില്‍ നിന്ന് തടയാന്‍ സാധിച്ചു എന്നും അശോകന് വ്യക്തമാക്കി.
മകളെ ശാരീരികമായും മാനസികമായും തട്ടി കൊണ്ട് പോയി തീവ്രവാദി നിയന്ത്രണ മേഖലകളില്‍ ലൈംഗീക അടിമയോ, മനുഷ്യ ബോംബോ ആക്കാനുള്ള ശ്രമങ്ങളെ മൂക സാക്ഷിയായി നോക്കി നില്ക്കാന് കഴിയില്ല എന്നും അശോകന് സത്യവാങ് മൂലത്തില്‍ വ്യക്തമാക്കുന്നു. താന്‍ ഒരു നിരീശ്വരവാദിയാണ്. എന്നാല്‍ ഭാര്യ ഹിന്ദു മത വിശ്വാസിയാണ്. ഭാര്യ ഹിന്ദു മതത്തില്‍ വിശ്വസിക്കുന്നതിനെ ഒരിക്കല്‍ പോലും എതിര്‍ത്തിട്ടില്ല. അത് പോലെ മകള്‍ ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നതിനെ എതിര്‍ക്കുകയും ഇല്ല. എന്നാല്‍ സമ്മര്‍ദ്ദത്തിലൂടെ മതം മാറ്റപ്പെട്ടതിനെയും മതം മാറ്റ പ്രക്രിയയില്‍ തീവ്രചിന്താഗതിക്കാരുടെ ഇടപെടലും സാന്നിധ്യവും ആണ് താന്‍ എതിര്‍ത്തത്.
സാധാരണ രീതിയില്‍ സ്വന്തം ഇഷ്ടപ്രകാരം അഖില ഒരു വരനെ കണ്ടത്തിയിരുന്നുവെങ്കില് എതിര്‍ക്കില്ലായിരുന്നു. എന്നാല്‍ തീവ്ര ചിന്താഗതിക്കാര്‍ വിശാലമായ ഗൂഢനീക്കത്തിന്റെ ഭാഗമായി വരനെ തെരെഞ്ഞെടുത്തതിനെയാണ് എതിര്‍ത്തത്. ഷെഫിന് ജഹാനും ഐഎസ് റിക്രൂട്ടര്‍ ആയ മാന്‍സി ബുറാഖിയും ആയി നടത്തിയ ഫെയ്സ്ബുക്ക് സംഭാഷണം പോലും മനസ്സിലാക്കുന്നതില്‍ അഖില പരാജയപെട്ടു എന്നും സത്യവാങ് മൂലത്തില്‍ ഉണ്ട്. ഷെഫിന് ജഹാന്റെ ഈ ഫെയ്സ്ബുക്ക് സംഭാഷണങ്ങള്‍ ഒന്നും നിഷേധിക്കാന്‍ അഖില തയ്യാറായിട്ടില്ല എന്നും അശോകന് സത്യവാങ് മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സ്നേഹത്തോടെയും വാത്സല്യത്തോടെയും ആണ് തന്റെ ഭാര്യ മകളെ നോക്കിയത്. അവള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ദോഷം വരുന്നത് പോലും സഹിക്കാനാകില്ല. മകളുടെ ക്ഷേമത്തിനായാണ് എപ്പോഴും പ്രാര്‍ത്ഥിച്ചത്.അവള് ഇല്ലാതെ മറ്റൊന്നും ഈ ലോകത്ത് ഇല്ല. അമ്മ വിഷം നല്കാന് ശ്രമിച്ചു എന്ന ആരോപണം എത്രത്തോളം മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയ മായിട്ടുണ്ട് എന്നതിന്റെ ഉദാഹരണമാണ്. അഖില തങ്ങള്‍ക്ക് ഒപ്പം താമസിച്ച ഘട്ടത്തില്‍ തനിക്കും ഭാര്യക്കും ക്ലേശകരമായ അവസ്ഥ ആയിരുന്നു. എന്നാല്‍ അതേ കുറിച്ച് വിശദീകരിക്കുന്നില്ല. മാതാപിതാക്കള്‍ എന്ന നിലയില്‍ അനുഭവിച്ച പീഡനങ്ങളും അപമാനവും വിഴുങ്ങി കഴിയുക ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: