ന്യൂദല്‍ഹി: എയര്‍ ഇന്ത്യയ്ക്ക് ടെല്‍ അവീവിലേക്കുള്ള പുതിയ റൂട്ടുകളില്‍ പറക്കാന്‍ സൗദി അറേബ്യ വ്യോമപാത തുറന്നുനല്‍കുമെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമീന്‍ നെതന്യാഹൂ. വാഷിംഗ്ടണില്‍ പ്രസിഡന്റ ഡൊണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇസ്രയേലി റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം സൗദിയുടെ ഭാഗത്തുനിന്നോ എയര്‍ ഇന്ത്യയില്‍ നിന്നോ ഇതുവരെ വന്നിട്ടില്ല. മൂന്ന് ആഴ്ചയില്‍ ഒരിക്കല്‍ സൗദിയിലൂടെ ടെല്‍ അവീവിലേക്ക് വിമാന സര്‍വീസ് നടത്താന്‍ തീരുമാനിച്ചതായി എയര്‍ ഇന്ത്യ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. എന്നല്‍ ഇത്തരമൊരു സര്‍വീസിന് അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു അന്ന് സൗദിയുടെ നിലപാട്.
സൗദി അറേബ്യയുടെ അനുമതി ഇല്ലാത്തതിനാല്‍ ഇന്ത്യ-ഇസ്രയേല്‍ വിമാനങ്ങള്‍ ചെങ്കടല്‍, ഗള്‍ഫ് ഓഫ് ഏദന്‍ എന്നിവയിലൂടെ വളഞ്ഞാണ് സര്‍വീസ് നടത്തുന്നത്. ഈ സര്‍വീസിന് ഏഴൂ മണിക്കൂര്‍ എടുക്കുന്നുണ്ട്. സൗദിക്കു മുകളിലുടെ പറക്കാന്‍ അനുമതി ലഭിച്ചാല്‍ രണ്ടു മണിക്കൂര്‍ ലാഭിക്കാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: