കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട് നാല് പേര്‍ക്കെതിരേ അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
വിവാദ ഭൂമി ഇടപാടില്‍ മജിസ്ട്രേറ്റ് തല അന്വേഷണം നടക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ പോലീസ് അന്വേഷണം ആവശ്യമില്ലെന്നും കര്‍ദിനാളിന് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയില്‍ നിലപാടെടുത്തിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തുന്നത് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് തടസമല്ലെന്നും കോടതി അറിയിച്ചു.
രാവിലെ മുതല്‍ നടന്ന കോടതി നടപടികളില്‍ രൂക്ഷമായ പരാമര്‍ശമാണ് കര്‍ദിനാളിനെതിരേ കോടതി നടത്തിയത്. കര്‍ദിനാള്‍ രാജാവല്ലെന്നും ആരും നിയമത്തിനതീതരല്ലെന്നും കോടതി നിലപാട് സ്വീകരിച്ചിരുന്നു. അതിരൂപത രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമാണ്. രൂപതയ്ക്ക് വേണ്ടി ഇടപാടുകള്‍ നടത്താനുള്ള പ്രതിനിധിയാണ് ബിഷപ്പെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
സ്വത്തുക്കളെല്ലാം രൂപതയുടേതാണ്, ബിഷപ്പിന്റെയോ വൈദികരുടെയോ അല്ല. സഭയുടെ സര്‍വ്വാധിപനാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന എന്ന വാദം അംഗീകരിക്കാനാകില്ല. കാനോന്‍ നിയമത്തില്‍ പോലും കര്‍ദിനാള്‍ സര്‍വാധികാരിയല്ല. കര്‍ദിനാള്‍ പരമാധികാരിയാണെങ്കില്‍ കൂടിയാലോചന വേണ്ടല്ലോ. മറ്റ് സമിതികളുമായി കൂടിയാലോചന നടത്തിയെന്ന് ബോധിപ്പിച്ചിട്ടുണ്ട്.
സ്വന്തം താത്പര്യപ്രകാരം സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ കര്‍ദിനാളിന് കഴിയില്ല. നിയമം എല്ലാവര്ക്കും മുകളിലാണ്, അതിന് മുന്നില്‍ എല്ലാവരും തുല്യരാണ്. സഭയുടെ സ്വത്തുക്കളുടെ വെറും കൈകാര്യക്കാര്‍ മാത്രമാണ് വൈദികരും കര്‍ദിനാളുമൊക്കെ. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസമില്ല. സ്വത്തുക്കള്‍ വിറ്റഴിക്കാന്‍ കൂരിയയുടെ അനുമതി വേണം.
രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ കാനോന്‍ നിയമത്തിന് പ്രസക്തിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: