തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിടുതല്‍ ഹര്‍ജിയില്‍ വിധി പറയുന്നത് സിബിഐ പ്രത്യേക കോടതി നാളത്തേക്കു മാറ്റി. കേസിലെ പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ പ്രതികള്‍ ഏഴു വര്‍ഷം മുന്‍പ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് വിധിപ്രസ്താവം വീണ്ടും മാറ്റിയത്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സിബിഐ കോടതിയില്‍ വാദിച്ചിരുന്നു. മൂന്നു തവണ മാറ്റി വച്ച ശേഷമാണ് സിബിഐ കോടതി വിടുതല്‍ ഹര്‍ജിയില്‍ വിധി പറയാനൊരുങ്ങുന്നത്.
ഇന്ന് വിധി പറയാനായി നിശ്ചയിച്ചിരുന്നെങ്കിലും കേസ് പരിഗണിച്ച കോടതി ബുധനാഴ്ചത്തേക്ക് വിധി പ്രസ്താവന മാറ്റുകയായിരുന്നു. അഭയ കേസില്‍ ഇപ്പോള്‍ നിലവില്‍ നാലു പ്രതികളാണ്. കേസിലെ തെളിവ് നശിപ്പിച്ചതിന് മുന്‍ ക്രൈംബ്രാഞ്ച് എസ്പി കെ.ടി. മൈക്കിളിനെ കോടതി കഴിഞ്ഞ ജനുവരി 21 നാണ് നാലാം പ്രതിയാക്കിയത്.
1992 മാര്‍ച്ച് 27ന് കോട്ടയത്ത് പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹസാഹചര്യത്തിലാണു സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. 1993ലാണ് സിബിഐ കേസന്വേഷണം ഏറ്റെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: