തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയ്ക്ക് നാളെ തുടക്കം. 4,41,103 വിദ്യാര്‍ത്ഥികള്‍ ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതും. ഇതില്‍ 2,24,564 പേര് ആണ്‍കുട്ടികളും 2,16,539 പേര് പെണ്‍കുട്ടികളുമാണ്. 2,751 പേര് പ്രൈവറ്റായി പരീക്ഷ എഴുതും. ഉച്ചയ്ക്ക് 1.45 നാണ് പരീക്ഷ.
2935 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണയുള്ളത്. ഇതില്‍ 1,160 സര്‍ക്കാര്‍ സ്കൂളുകളിലായി 1,44,999 വിദ്യാര്‍ത്ഥികളും 1433 എയ്ഡഡ് സകൂളുകളിലായി 2,64,980 വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതും. 453 അണ്‍എയ്ഡഡ് സ്കൂളുകളില്‍ നിന്നായി 31,118 വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതും.
2,422 പേര് പരീക്ഷ എഴുതുന്ന മലപ്പുറം ജില്ലയിലെ എടരിക്കോട് പികെഎംഎം ഹയര്‍സെക്കന്‍ഡറി സ്കൂളാണ് ഏറ്റവും കൂടുതല്‍ പേരെ പരീക്ഷയ്ക്കിരുത്തുന്നത്. കുറവ് കോഴിക്കോട് ബേപ്പൂര്‍ ജിആര്‍എഫ് ടിഎച്ച്എസ് ആന്‍ഡ് വിഎച്ച്എസിലും. രണ്ട് പേര്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന ജില്ലയും വിദ്യാഭ്യാസ ജില്ലയും മലപ്പുറം ആണ്. മലപ്പുറം ജില്ലയില്‍ നിന്ന് 79,741 പേരും വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 26,986 പേരും പരീക്ഷ എഴുതും. കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്. 2268 പേര്.
ഗള്‍ഫിലെ ഒമ്പത് പരീക്ഷ കേന്ദ്രങ്ങളിലായി 550 പേര് പരീക്ഷ എഴുതും. ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളില്‍ 789 വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്കെത്തും. 3279 പേരാണ് ഇത്തവണ ടിഎച്ച്എസ്എല്‍സി പരീക്ഷ എഴുതുന്നത്.ഏപ്രില്‍ അഞ്ച് മുതല്‍ 20 വരെ 54 കേന്ദ്രങ്ങളില്‍ മൂല്യനിര്‍ണ്ണയം .
എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും കുടിവെള്ളവും മറ്റ് സൗകര്യങ്ങളും ഒരുക്കാന്‍ പരീക്ഷാ കമ്മീഷണര്‍ കൂടിയായ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: