കൊച്ചി: ബംഗാളിന്റെ ഗതി തന്നെയായിരിക്കും ത്രിപുരയ്ക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. കാല് നൂറ്റാണ്ടുകൊണ്ട് സിപിഎം മൂടിവെച്ച പല കാര്യങ്ങളും താമസിയാതെ പുറംലോകം അറിഞ്ഞുതുടങ്ങുമെന്നും അതിന്റെ വേവലാതിയാണ് ഈ മുക്രയിടലിന് കാരണമെന്നും സുരേന്ദ്രന് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
റഷ്യയിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും അക്രമവും നരഹത്യയും നടത്തി അതെല്ലാം ഇരുമ്ബുമറക്കുള്ളില് ഒതുക്കിവെച്ച് സുഖിച്ച് നടന്ന ഭരണാധികാരികളെ ജനം വെറുതെ വിട്ടില്ല. കിഴക്കന്‍ ജര്‍മ്മനിയുടേയും പടിഞ്ഞാറന്‍ ജര്‍മ്മനിയുടേയും ഇടയില്‍ കമ്യൂണിസ്റ്റ് സാമ്രാജ്യത്വം കെട്ടിപ്പൊക്കിയ മതില് ജനക്കൂട്ടം അടിച്ചുതകര്‍ത്തു. ഇതെല്ലാം ചരിത്രത്തിന്റെ ഭാഗമാണെന്ന് ത്രിപുരയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളെ പരാമര്‍ശിച്ച് സുരേന്ദ്രന് പ്രതികരിച്ചു.
ബംഗാളില്‍ സ്വാതന്ത്ര്യം നേടിയ ജനത നടത്തിയ വികാരപ്രകടനവും നാം കണ്ടതാണ്. എന്നാല്‍ ത്രിപുരയില്‍ അതൊന്നും ഉണ്ടായില്ല എന്നുള്ളത് വിജയിച്ചത് ബിജെപി ആയതുകൊണ്ടുമാത്രമാണ്. അവിടെ ആരും കൊല്ലപ്പെടുകയോ വലിയ അക്രമങ്ങളുണ്ടാവുകയോ ചെയ്തിട്ടില്ല. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ സ്മാരകമായി ജനങ്ങള്‍ കണക്കാക്കുന്ന ഒരു പ്രതിമക്കുനേരെ അക്രമമുണ്ടായി എന്നു പറഞ്ഞാണ് ഈ ബഹളം മുഴുവന്‍. അതിന്റെ പ്രതികളെ പിടിക്കുകയും ചെയ്തിട്ടുണ്ട്.
സമാധാനത്തിന്റെ വെള്ളരിപ്രാവുകളെപ്പോലെ ഇപ്പോള്‍ വിലപിക്കുന്നവര്‍ ത്രിപുരയില്‍ മാത്രം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഒരു ഡസനിലധികം ബിജെപിക്കാരെയാണ് കൊന്നൊടുക്കിയതെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: