ന്യൂദല്‍ഹി: മൗറീഷ്യസിന്റെ അമ്പതാം ദേശീയ ദിനാഘോഷച്ചടങ്ങുകളില്‍ ഇന്ത്യന്‍ വ്യോമ സേനയുടെ ഹെലികോപ്റ്റര്‍ അഭ്യാസ പ്രകടന ടീമായ സാരംഗ് പങ്കെടുക്കും. കോയമ്പത്തൂരിലെ സുലുര്‍ ആസ്ഥാനമായുള്ള സാരംഗ്, ഹെലികോപ്റ്ററുകളില്‍ ഒരുമിച്ച് അഭ്യാസ പ്രകടനം നടത്തുന്ന ലോകത്തിലെ നാല് സംഘങ്ങളില്‍ ഒന്നാണ്. നാലു ഹെലികോപ്റ്ററുകളാണ് അഭ്യാസ പ്രകടനത്തിന് അണിനിരക്കുക.
ഈ മാസം 12 ന് മൗറീഷ്യസിലെ ഷാംപ് ഡി മാര്‍സില്‍ നടക്കുന്ന ആദ്യ അഭ്യാസ പ്രകടനം വീക്ഷിക്കാന്‍ ഇന്ത്യന്‍ രാഷ്ട്രപതിയുമുണ്ടാകും. മാര്‍ച്ച് 15 ന് മെഹ്ബൂര്ഗ് വാട്ടര്‍ഫ്രണ്ടിലും 18 ന് മോണ്‍ഡ് ചോയ്സി ബീച്ചിലും സാരംഗ് ടീം അഭ്യാസ പ്രകടനം നടത്തും.
‘ഇന്ത്യയില്‍ നിര്‍മ്മിക്കു’ പദ്ധതിക്കു കീഴില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡാണ് അത്യാധുനിക ധ്രുവ് ഹെലികോപ്റ്ററുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്.
മയിലിന്റെ സംസ്കൃത പദമായ സാരംഗാണ് ടീമിന് നല്‍കിയിട്ടുള്ള പേര്. തിളങ്ങുന്ന വര്‍ണ്ണങ്ങള്‍ ഉപയോഗിച്ചിട്ടുള്ള ഈ ഹെലികോപ്റ്ററുകളുടെ പ്രകടനം മയിലിന്റെ നൃത്തത്തോട് സമാനമായതിനാലാണ് ഈ പേര് നല്‍കിയത്.
റോട്ടറി ചിറകിന്റെ അസ്ഥിരത കാരണം ഹെലികോപ്റ്ററുകളില്‍ ഏകീകൃത രീതിയിലുള്ള അഭ്യാസ പ്രകടനം വളരെ ബുദ്ധിമുട്ടേറിയതാണ്. കഠിനമായ തെരഞ്ഞെടുപ്പു പ്രക്രിയക്കു ശേഷമാണ് ധ്രുവ് ഹെലികോപ്റ്ററുകളിലേയ്ക്കും പൈലറ്റുമാരെ തിരഞ്ഞെടുക്കുന്നത്. ലോകത്ത് തന്നെ അത്യപൂര്‍വ്വമാണ് വ്യോമ പ്രദര്‍ശനം നടത്തുന്ന സാരംഗിനെ പോലുള്ള ഹെലികോപ്റ്റര്‍ ടീമുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: