ആലപ്പുഴ: ഈ മാസം 31നകം നിലവില്‍ ഏറ്റെടുത്ത വീടുകളുടെയും പൂര്‍ത്തീകരിക്കുക വലിയ വെല്ലുവിളിയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍. ജില്ല പഞ്ചായത്ത് ഗ്രാമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ ശക്തമായ ഇടപെടലുണ്ടായാല്‍ ഇത് വിജയിപ്പിക്കാനാകും. നിലവിലുള്ള പദ്ധതി വിഹിതത്തിന്റെ 20 ശതമാനവും ലൈഫ് പദ്ധതിക്കായി വിനിയോഗിക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഇതെല്ലാവര്‍ക്കും ബാധകമാണെന്നും കഴിയാവുന്നത്ര ബാങ്ക് വായ്പയും സമാഹരിച്ച് പദ്ധതി വിജയിപ്പിക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
ഹരിതകേരളം പദ്ധതിയില്‍ ജില്ലയുടെ സവിശേഷ വിജയപദ്ധതികളിലൊന്നായി കുട്ടമ്പേരൂര്‍ ആറിന്റെ നവീകരണം. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ അറുപതിനായിരം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചാണ് പന്ത്രണ്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. പത്തനംതിട്ട ജില്ലയുമായി ചേര്‍ന്നു നടപ്പാക്കിയ വരട്ടാര്‍ പുഴ പുരനരുജ്ജീവവനവും ഈ വഴിയിലെ വിജയഗാഥയാണ്.
എങ്കിലും പഞ്ചായത്തുകള്‍ ഇത്തരം മേഖലയില്‍ ഫലപ്രദമായി ഇടപെടല്‍ ശക്തമാക്കേണ്ടതുണ്ട്.
ജില്ലയില്‍ പതിന്നാല് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ രോഗിസൗഹൃദകേന്ദ്രങ്ങളാക്കുന്നതിന്റെ അവസാനഘട്ടത്തിലാണ്. സംയുക്തപദ്ധതികള്‍ ഏറ്റെടുക്കുമ്പോള്‍ ഗുണഭോക്താക്കളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം ഒഴിവാക്കിയാലേ ഈവര്‍ഷം ഏപ്രില്‍ മുതലേ പദ്ധതി നിര്‍വഹണം വേഗത്തിലാകൂ എന്നും വേണുഗോപാല്‍ പറഞ്ഞു.
ജില്ല പഞ്ചായത്ത് വികസന സമതി അദ്ധ്യക്ഷന്‍ കെ.കെ. അശോകന് ഈ വര്‍ഷത്തെ വികസനരേഖ അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആര്. ദേവദാസ് അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: