ചെങ്ങന്നൂര്‍: സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും അടിസ്ഥാനത്തില്‍ ഭരണഘടാനുസൃതമായി എല്ലാപൗരന്മാര്ക്കും വിവേചനം കൂടാതെ നീതി ലഭിക്കുന്ന കാര്യം ഉറപ്പുവരുത്തുമെന്നും പാരമ്പര്യമായി വികസനരംഗത്ത് പിന്തളളപ്പെട്ടുപോയ ചെങ്ങന്നൂരിന്റെ വികസനം ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യമെന്നും അഡ്വ. പി.എസ്. ശ്രീധരന്‍പിളള പറഞ്ഞു. ചെങ്ങന്നൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അംഗീകരിച്ചത് ബിജെപിയെ ആണ്. 2011ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 51ഉം എല്‍ഡിഎഫിന് 42 ശതമാനം വോട്ടുമാണ് ഉണ്ടായിരുന്നത്. 2016ല്‍ യുഡിഎഫ് 31ഉം എല്‍ഡിഎിന് 36 ശതമാനം വോട്ടുമാണ് കിട്ടിയത്. എന്നാല്‍ ബി.ജെ പി 2ശതമാനത്തില്‍ നിന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 30 ശതമാനത്തിലേക്ക് വിസ്മയകരമായ മുന്നേറ്റം നടത്തി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളള്ക്കിടയില് ബിജെപിയും നരേന്ദ്രമോഡിയും മതത്തിനെതിരാണെന്ന് പറഞ്ഞ് ഭയപ്പാട് സൃഷ്ടിച്ചു. കെപിസിസി, ഡിസിസി ഭാരവാഹികളും ഇടതുപക്ഷവും ചേര്‍ന്ന് മാന്നാര്‍ കേന്ദ്രീകരിച്ചാണ്് ഇത്തരം നീക്കം നടത്തിയത്. എന്നാല്‍ ഇത്തവണ ഇത്തരം നീക്കങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിലപ്പോവില്ല. തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ്സ് ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കും. എന്‍ഡിഎയുടെ യോഗമാണ് ഈ സീറ്റ് ബിജെപി ക്ക് നല്‍കിയത്. മറിച്ചുളള പ്രചാരണങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുളള സംഘടിതശ്രമമാണ്.
എന്എസ്എസ്സിന്റെയും എസ്എന്‍ഡി പിയുടെയും ജനറല്‍ സെക്രട്ടറിമാര്‍ക്ക് കേരളത്തിന്റെ പൊതു ജീവിതത്തില്‍ വളരെ ബഹുമാന്യമായ സ്ഥാനമുണ്ട്. അവരെ ബഹുമാനത്തോടെയാണ് കാണുന്നത്. അവര്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനങ്ങളുടെ താല്പര്യങ്ങള്ക്കുവേണ്ടി നിലനില്ക്കാനുളള അവകാശം അവര്‍ക്കുണ്ട്. ആ അവകാശത്തെ മാനിക്കുന്നു. വ്യക്തിപരമായി അവര്‍ ബിജെപിയെ എന്തെങ്കിലും തരത്തില്‍ നേരിട്ടു പഴിച്ച് നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്നും ശ്രീധരന്‍പിളള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: