1957-ല്‍ കേരളത്തിന്റെ ആദ്യത്തെ നിയമസഭയും മന്ത്രിസഭയും നിലവില്‍വന്നു. ഈ മന്ത്രിസഭയുടെ പ്രത്യേകത കമ്മ്യൂണിസ്റ്റ് ചിന്താധാരയിലെ ടീം എന്നതാണ്. നിയമമന്ത്രി കൃഷ്ണയ്യര്‍ ആയിരുന്നു. ഈ മന്ത്രിസഭ ഭൂപരിഷ്കരണത്തെ സംബന്ധിച്ച് ചര്‍ച്ചകള്‍ യാതൊന്നും നടത്തിയിരുന്നില്ല. ആദിവാസികളെ സംബന്ധിച്ചിടത്തോളം ഭൂപരിഷ്ക്കാരങ്ങള്‍ അനിവാര്യമായിരുന്നു. അതിന്റെ ബാക്കിപത്രങ്ങളായിരുന്നു പട്ടിണിമരണങ്ങള്‍, അവസാനം മധു.
ഭരണഘടനയിലെ അനുച്ഛേദം 244 മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളവും നടപ്പില്‍ വരുത്തിയിരുന്നെങ്കില്‍ ആദിവാസികള്‍ക്കിടയില്‍ ദാരിദ്ര്യവും പട്ടിണിമരണവും ഉണ്ടാവില്ലായിരുന്നു. കേരളം ഈ അനുച്ഛേദം നടപ്പില്‍വരുത്താതിരുന്നത് തികഞ്ഞ അലംഭാവമാണ്.
1957-ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കുശേഷം 1961- ല്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഈ സര്‍ക്കാര്‍ ഭൂപരിഷ്ക്കരണത്തെ സംബന്ധിച്ച് പഠിക്കാന്‍ കെ.കെ. വിശ്വനാഥനെ ചുമതലപ്പെടുത്തി. വിശ്വനാഥന്റെ നിരീക്ഷണത്തില്‍ ആദിവാസികള്‍ കൃഷിക്കാരാണ്. കൃഷി നടത്തി മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ട് ഉണ്ടായതിനാല്‍ പ്രമാണിമാരില്‍നിന്ന് പണം വാങ്ങി. ഈ പണവും പലിശയും തിരിച്ചുനല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ പ്രമാണിമാര്‍ ആദിവാസികളുടെ ഭൂമി പാട്ടത്തിനെടുത്തു. ഈ പാട്ടഭൂമിയില്‍ ആദിവാസികള്‍ കാര്‍ഷികതൊഴിലാളിയായി. തുടര്‍ന്ന് അവരുടെ ഭൂമി തിരിച്ചെടുക്കാന്‍ കഴിയാത്തവിധം അന്യാധീനപ്പെട്ടു.
അടിയന്തരാവസ്ഥയുടെ കാലത്തെ ഇരുപതിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ഈ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ 1975-ല്‍ നിയമം വന്നു. ഇത് ഫലപ്രദമായി നടപ്പില്‍വരുത്താന്‍ കഴിഞ്ഞില്ല. വീണ്ടും അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ നിരവധി ഭേദഗതികള്‍ കൊണ്ടുവന്നെങ്കിലും രാഷ്ട്രപതി അംഗീകരിച്ചില്ല. ഈ അവസ്ഥയില്‍ ഡോ. നല്ലതമ്പി തേര ഈ നിയമം നടപ്പില്‍വരുത്താന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അനുകൂലമായി ഉത്തരവ് ലഭിച്ചു. ഈ സാഹചര്യത്തില്‍ 1975-ലെ നിയമത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ 1999-ല്‍ ഇടതും വലതും ഒന്നായി നിയമം കൊണ്ടുവന്നു. ഈ നിയമത്തെ എതിര്‍ത്തത് ഗൗരിയമ്മ മാത്രം.
അങ്ങനെ ആദിവാസികളുടെ ഭൂമി ഭൂപ്രഭുക്കന്മാര്ക്ക് തീറെഴുതിക്കൊടുത്ത് ആദിവാസി ഊരുകളില്‍ മധുമാരെ സൃഷ്ടിക്കുന്നതിന് വഴിവച്ചവര്‍ ഇന്ന് പരസ്പരം മാറിനിന്ന് വിലപിക്കുന്നതില്‍ മത്സരിക്കുന്നു. മറിച്ച് ആദിവാസികളോട് എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ 1975-ലെ നിയമം പുനഃസ്ഥാപിക്കാന്‍ ഇടതും വലതും ഒന്നിക്കണം. മാറിനിന്ന് വിലപിക്കുന്നത് തികഞ്ഞ കൃത്യവിലോപം. ‘മാപ്പ്’ എന്നു പറഞ്ഞാല്‍ മതിയോ?
മുണ്ടേല പി. ബഷീര്‍, തിരുവനന്തപുരം
സ്പെഷ്യല്‍ റൂള്‍സ് തയ്യാറാക്കാതെ ഇരുപത്തിമൂന്ന് വര്‍ഷം
സംസ്ഥാനത്തെ അപെക്സ് സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ 1995-ല്‍ പിഎസ്സിക്ക് വിട്ടു. 23 വര്‍ഷം കഴിഞ്ഞിട്ടും ഇനിയും സ്പെഷ്യല്‍ റൂള്‍സ് തയ്യാറാക്കാനോ ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാനോ നടപടി സ്വീകരിക്കുന്നില്ല. ഇതുവഴി ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സഹകരണ മേഖലയില്‍ തൊഴില്‍ ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുകയാണ്.
ഇനിയും സ്പെഷ്യല്‍ റൂള്‍സ് തയ്യാറാക്കാതെ അപെക്സ് സഹകരണ സ്ഥാപനങ്ങള്‍ ടൂര്‍ഫെഡ്, വനിതാഫെഡ്, ഹോസ്പിറ്റല്‍ ഫെഡ്, ലേബര്‍ഫെഡ്, മാര്‍ക്കറ്റ് ഫെഡ്, കൃഷിവകുപ്പ് മന്ത്രിയുടെ വകുപ്പില്പെടുന്ന കേരഫെഡ്, സുരഭി, കൈത്തറി ടെക്സ്റ്റൈല്‍ ഡയറക്ടറുടെ ഭരണനിയന്ത്രണത്തിലുള്ള ടെക്റ്റ്ഫെഡ്, കയര്‍ഫെഡ് എന്നീ സ്ഥാപനങ്ങള്‍ സ്പെഷ്യല്‍ റൂള്‍സ് തയ്യാറാക്കി ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ തലത്തില്‍ ഉടനെ നടപടി ഉണ്ടാവണം.
രഞ്ജിത്ത്, കോട്ടയം
ചര്‍ച്ചയാകാതെ പോയ ദാരുണ ആത്മഹത്യ
അടുത്തിടെയുണ്ടായ ഒരു ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീദേവിടീച്ചറുടെ ആത്മഹത്യ സമൂഹം കാര്യമായി ശ്രദ്ധിച്ചതായി തോന്നുന്നില്ല. ടീച്ചറെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച സാഹചര്യം എന്താണ്?
തന്റെ സ്കൂളിലെ കുട്ടികള്‍ ആണും പെണ്ണും ചേര്‍ന്ന് ക്ലാസിലിരുന്ന് മദ്യപിക്കുന്നു. പ്രിന്‍സിപ്പാള്‍ എന്ന നിലയില്‍ അവര്‍ ഇത് ചോദ്യം ചെയ്യുന്നു. രക്ഷിതാക്കളും കുട്ടികളും ചേര്‍ന്ന് പോലീസിനെക്കൊണ്ട് പ്രിന്‍സിപ്പാളിനെ കസ്റ്റഡിയിലെടുത്ത് തടങ്കലില്‍ വയ്ക്കുന്നു. രക്ഷിതാക്കള്‍ കുട്ടികളുടെ യഥാര്‍ത്ഥ രക്ഷിതാക്കളാണോയെന്നറിയില്ല. ഏതായാലും അഭിമാനത്തിനു ക്ഷതമേറ്റ ആ സാധുസ്ത്രീ ആത്മഹത്യ ചെയ്തു.
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ കുട്ടികളെ അറസ്റ്റു ചെയ്യാന്‍ സ്ഥാപനത്തിലെ പ്രിന്‍സിപ്പാളിന്റെ അനുവാദം വേണം. അപ്പോള്‍ പ്രിന്‍സിപ്പാളിനെ മതിയായ കാരണം ഇല്ലാതെ എങ്ങനെ അറസ്റ്റു ചെയ്യാന്‍ സാധിക്കും?
പ്രിന്‍സിപ്പാളായാല്‍ സ്ഥാപനത്തിലെ കുട്ടികളുടെ അച്ചടക്കമില്ലായ്മ നിയന്ത്രിക്കേണ്ടത് അവരുടെ കടമയല്ലേ. അങ്ങനെ ക്രിത്യനിര്‍വ്വഹണത്തിലേര്‍പ്പെട്ട പ്രിന്‍സിപ്പാളിനെ പോലീസിന് എങ്ങനെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ വയ്ക്കാന്‍ സാധിക്കും?
അരുതാത്തത് ചെയ്യുകയും, ചെയ്യേണ്ടത് ചെയ്യാതിരിക്കുകയും ചെയ്യുന്നവരുടെ ഒരു കൂട്ടമായി മാറിയിരിക്കുന്നു നമ്മുടെ പോലീസ്. പോലീസിന്റെ തലപ്പത്തിരിക്കുന്ന ഡിജിപിക്കോ അതിനുമുകളിലിരിക്കുന്ന മന്ത്രിക്കോ ഒഴിഞ്ഞുമാറാനാവില്ല.
കഴിഞ്ഞതലമുറകളിലെ നന്മയുള്ള അധ്യാപകരുടെ സേവനങ്ങളുടെ ഫലങ്ങളാണ് നാമെല്ലാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. സിനിമകളുടെ പേരിലും നടീനടന്മാരുടെ പേരിലും ഒച്ചപ്പാട് ഉണ്ടാക്കുന്ന സാംസ്കാരിക നായകന്മാര് ഈ സംഭവങ്ങളൊന്നും അറിഞ്ഞതായി ഭാവിക്കുന്നില്ല. കുറച്ച് അധ്യാപകരെങ്കിലും ശബ്ദമുയര്‍ത്തുന്നതില്‍ സന്തോഷമുണ്ട്.
രഘുമോഹനകുമാര്‍, എളമക്കര, എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: