‘അരിയെത്ര? പയറഞ്ഞാഴി’ എന്ന ശൈലി ആരുടെ നാവിന്തുമ്പിലും ഉണ്ടാവും. ഏതാണ്ട് അതേപോലെയാണ് സിപിഎം ജിഹ്വ ‘ദേശാഭിമാനി’ യുടെ തിങ്കളാഴ്ചത്തെ മുഖപ്രസംഗം. ‘തിരിച്ചുവരും കൂടുതല്‍ കരുത്തോടെ’ എന്ന് വെല്ലുവിളി ഉയര്‍ത്തി എഴുതിയ ലേഖനത്തില്‍ എങ്ങനെയാണ് തിരിച്ചുവരാന്‍ പോവുന്നത് എന്നു പറയുന്നില്ല. ലോകത്തെ കമ്യൂണിസ്റ്റ് വിരുദ്ധ മനോഭാവം പുലര്‍ത്തുന്ന എഴുത്തുകാരുടെ പേര് ഒന്നൊന്നായി എടുത്തുകാണിക്കുന്നുണ്ട്. ‘എന്റെ ഉപ്പാപ്പയ്ക്ക് ആറാനയുണ്ടായിരുന്നു’ എന്നു പറയുംപോലെയാണ് കാര്യങ്ങള്‍.
വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായതിനാലാണ് നമ്മുടെ പാര്‍ട്ടി തോറ്റതെന്ന് ഒരു ചലച്ചിത്രത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഏതാണ്ട് അതേവികാരമാണ് ദേശാഭിമാനി പ്രകടിപ്പിക്കുന്നത്.
പട്ടിണിയും പരിവട്ടവുമായി കഴിയുന്നവനെ ഒരുതരത്തിലും ഉയരാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് കമ്യൂണിസത്തിന്റെ സ്വഭാവം. കാരണം അവര്‍ ഉയര്‍ന്നുവന്നാല്‍ കൊടിപിടിക്കാനും പോസ്റ്റര്‍ ഒട്ടിക്കാനും ആളെ കൊല്ലാനും ആളുണ്ടാവില്ല. നേതാക്കളുടെ മക്കളൊക്കെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ളയിടങ്ങളില് പഠിക്കുന്നു, കോര്‍പറേറ്റ് കണ്ണടകള്‍ വയ്ക്കുന്നു, അവര്‍ക്കൊപ്പം ആര്ത്തുല്ലസിച്ചുകഴിയുന്നു. അണികളെ അങ്ങേയറ്റത്തെ നികൃഷ്ട ജീവികളായി കണക്കാക്കുന്നു. ത്രിപുരയില്‍ മാത്രമല്ല, കമ്യൂണിസം നില നില്ക്കുന്നയിടങ്ങളിലൊക്കെയുള്ള അവസ്ഥയതാണ്. ഇത് സാധാരണക്കാര്‍ തിരിച്ചറിഞ്ഞതിന്റെ തിരിച്ചടിയാണ് ബംഗാളില്‍ കണ്ടത്; അതിന്റെ തുടര്‍ച്ച ത്രിപുരയിലും.
പാര്‍ട്ടി ഗ്രാമങ്ങള്‍ എന്നാല്‍ ഗുണ്ടാത്തലവന് നിയന്ത്രിക്കുന്ന ഇടങ്ങള്‍ പോലെയാണ്. പാര്‍ട്ടിക്കാരുടെ അനുവാദമില്ലാതെ മറ്റൊരു പാര്‍ട്ടിക്കാരനോട് സംസാരിക്കാന്‍ പോലുമാവില്ല. ഷേക്സ്പിയര് ചൂണ്ടിക്കാട്ടിയ ഒരു കാര്യമുണ്ട്. ‘തുടുത്ത ആപ്പിള്‍ ഉള്ള് കെട്ടിരിക്കും’ പുറത്തു നിന്ന് കാണുമ്പോള്‍ തുടുത്തിരിക്കുന്ന കമ്യൂണിസം അങ്ങേയറ്റം കെട്ടതാണെന്ന് തിരിച്ചറിയുന്ന നിമിഷം ജനങ്ങള്‍ അത് കുപ്പത്തൊട്ടയില്‍ വലിച്ചെറിയും. ബംഗാളില്‍ അതു സംഭവിച്ചു. ഇപ്പോള്‍ ത്രിപുരയിലും.
യഥാര്‍ത്ഥ വസ്തുതകള്‍ കാണാതെ, ഗീര്‍വാണമടിക്കുന്ന ‘ദേശാഭിമാനി’ ത്രിപുരയുടെ വര്ണക്കാഴ്ചകള് മാത്രമല്ല കാണേണ്ടത്. ജനങ്ങളെ എങ്ങനെയൊക്കെയാണ് കാല്‍നൂറ്റാണ്ട് പീഡിപ്പിച്ച് രസിച്ചതെന്നറിയണം. അതിന്റെ പേരില്‍ പരസ്യമായി അവിടത്തെ ജനങ്ങളോട് മാപ്പു പറയണം. ഇനിയുള്ള കാലം അതിന്റെ പാപ പരിഹാരാര്‍ത്ഥം അവരെ സേവിക്കണം. അതല്ലാതെ കേന്ദ്ര സര്‍ക്കാരിനും മോദിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും എതിരെ നട്ടാല്‍ പൊടിക്കാത്ത നുണ വിത്തുകള്‍ വിതയ്ക്കാനല്ല ശ്രമിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: