മറ്റക്കര: അങ്കണവാടിക്ക് സൗജന്യമായി നല്കിയ സ്ഥലത്തെ മരം മുറിച്ചു വിറ്റത് വിവാദമാകുന്നു. അകലക്കുന്നം ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡില്‍ മറ്റപ്പള്ളി ആര്യനാട്ട് പ്രവര്‍ത്തിക്കുന്ന അങ്കണവാടിയുടെ സ്ഥലത്തു നിന്നിരുന്ന വലിയ മാവാണ് അയല്‍വാസി വിറ്റത്. ഇത് വാങ്ങിയ ആള് കഴിഞ്ഞ ഞായറാഴ്ച മരം വെട്ടി. സംഭവം അറിഞ്ഞെത്തിയ ബിജെപി പ്രവര്‍ത്തകര്‍ മരം കൊണ്ടുപോകുന്നത് തടഞ്ഞു. അങ്കണവാടിയുടെ സ്ഥലത്തോടു ചേര്‍ന്നു കിടക്കുന്ന സ്ഥലം തന്റെതാണെന്ന വാദമുന്നയിച്ചാണ് അയല്‍വാസി മരം വിറ്റത്.
ബിജെപി പ്രവര്‍ത്തകര്‍ നല്കിയ പരാതിയെ തുടര്‍ന്ന് വില്ലേജ് ആഫീസര്‍ സ്ഥലം അളന്നു തിട്ടപ്പെടുത്തുകയും മരം അങ്കണവാടിയുടെ സ്ഥലത്താണ് നിന്നതെന്ന് കണ്ടെത്തുകയും ചെയ്തു. കോണ്‍ഗ്രസുകാരിയായ പഞ്ചായത്തംഗത്തിന്റെ ഒത്താശയിലാണ് മരം മുറിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. മരം വെട്ടുന്ന ദിവസം പഞ്ചായത്തംഗത്തിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
ആര്യനാട്ട് മാധവന്‍നായര്‍ സൗജന്യമായി നല്കിയ സ്ഥലത്താണ് അങ്കണവാടി സ്ഥിതി ചെയ്യുന്നത്. മാധവന് നായരുടെ 100 ാം ജന്മദിനം പ്രമാണിച്ച് ബാക്കി വന്ന സ്ഥലവും അങ്കണവാടിക്ക് സൗജന്യമായി നല്‍കിയിരുന്നു. ഈ സ്ഥലത്തു നിന്ന മരമാണ് മുറിച്ചു വിറ്റതെന്ന് കണ്ടെത്തിയതോടെ യുഡിഎഫ് ഭരിക്കുന്ന അകലക്കുന്നം ഗ്രാമപഞ്ചായത്ത് ഭരണസമിതിയും പ്രതിസന്ധിയിലായി. ബിജെപി പുതുപ്പള്ളി നിയോജക മണ്ഡലം ഖജാന്‍ജി മഞ്ജു പ്രദീപ് നേതാക്കളായ മനോജ് ഇ.ബി, അജി മറ്റപ്പള്ളി, കണ്ണന്, മുരളീധരന് എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ മരം കടത്തു തടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: